Tuesday, October 31, 2017

അതിജീവനം

[ഇതൊരു കഥയല്ലാ... മറിച്ച് അഞ്ഞൂറോ ആയിരമോ പതിനായിരമോ വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ പരിണാമപ്രക്രിയയുടെ ഭാഗമായി ഈ ഭൂതലത്തില്‍ ഉപരിതലീകരിച്ചു തുടങ്ങാനിടയുള്ള ഒരു പ്രതിഭാസത്തെ കഥയുടെ മേലങ്കിയണിയിച്ചു അവതരിപ്പിക്കാനുള്ള ഒരു എളിയ ശ്രമം മാത്രം. ജനസംഖ്യാ വിസ്ഫോടനം മൂലം പ്രകൃതി വിഭവങ്ങള്‍ അതിവേഗം ദുര്‍ലഭമായിക്കൊണ്ടിരിക്കുന്ന ഈ ജീവിത സാഹചര്യത്തില്‍, പരിണാമ സിദ്ധാന്തങ്ങളിലൊന്നായ അഡാപ്റ്റീവ് റേഡിയേഷന്‍ എന്ന രൂപാന്തരപ്രക്രിയയെ അടിസ്ഥാനമാക്കിയാണ് ഈ രചന നിര്‍വഹിച്ചിരിക്കുന്നത്.]

സാറായുടെ നിരന്തരമായ ഓക്കാനം കണ്ട് മൂന്നു വയസ്സുകാരനായ മകന്‍ കീത്ത് അമ്പരപ്പോടെ അവരുടെ മുഖത്തേക്കു നോക്കി. അസ്വസ്ഥനായ ആല്‍ബെര്‍ട്ട് പൂമുഖത്തില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി.

"സാറാ.. ദയവായി നീ ഞാന്‍ പറയുന്നതൊന്നു കേള്‍ക്കൂ.. നമുക്കതങ്ങു കളയാം.. വെറുതേയെന്തിനാ പുലിവാലുകള്‍ പിടിക്കുന്നത്‌?.. "

"സോറി ആല്‍ബീ.. ഇതിലും ഭേദം എന്നെയങ്ങു കൊല്ലൂ..  ദയവു ചെയ്തിനിയൊരിക്കലുമെന്നെയിതിനുവേണ്ടി നിര്‍ബന്ധിക്കരുതേ പ്ലീസ്.. " സാറാ കരഞ്ഞു പറഞ്ഞു.

"ഇത്രയും വിദ്യാഭ്യാസമുള്ള നീ തന്നെയിങ്ങനെ വാശി പിടിച്ചാലോ.. എടീ പ്രസവിച്ചയുടനെ നിനക്കൊന്നു തൊടാന്‍ കിട്ടുന്നതിനും മുമ്പ് തന്നെ അവര്‍ വന്നു കുഞ്ഞിനെ എടുത്തു കൊണ്ടു പോകും.. നമുക്കു സര്‍ക്കാര്‍ തരുന്ന ആനുകൂല്യങ്ങളെല്ലാം അതോടെ നിര്‍ത്തലാക്കപ്പെടുകയും ചെയ്യും.. ഇതൊന്നുമോര്‍ക്കാതെയാണോ സാറാ നീയിമ്മാതിരി വര്‍ത്തമാനം പറയുന്നത്?" അല്‍പ്പം രോഷാകുലനായിത്തന്നെ ആല്‍ബെര്‍ട്ട് ചോദിച്ചു.

"എനിക്കൊന്നും അറിയുകയും വേണ്ടാ കേള്‍ക്കുകയും വേണ്ടാ.. എന്‍റെ കുഞ്ഞിനെയെനിക്കു  പ്രസവിക്കണം..  ദൈവം തന്ന ഈ കുഞ്ഞിനെ കൊല്ലാന്‍ എനിക്കു ജീവനുള്ളിടത്തോളം കാലം ഞാന്‍ സമ്മതിക്കില്ലാ... നിങ്ങള്‍ക്കെന്നെ വേണ്ടെങ്കില്‍ ഇറക്കി വിട്ടോളൂ.. അതിനും കാണുമല്ലോ നിയമങ്ങള്‍" സാറാ ചീറി..

അല്പനേരം കൂടി ഉദ്യാനത്തില്‍ ചിന്താമഗ്നനായി ഉലാത്തിയ ശേഷം എന്തോ തീരുമാനിച്ചുറച്ച പോലെ പോര്‍ട്ടിക്കോയില്‍ കിടന്ന കാറില്‍ കയറി ആല്‍ബെര്‍ട്ട് എവിടേയ്ക്കോ ചീറിപ്പാഞ്ഞു പോയി.

ഭാര്യാഭാര്‍ത്താക്കന്മാര്‍ക്കു ഒന്നില്‍ക്കൂടുതല്‍ സന്താനങ്ങള്‍ ഉണ്ടാകുന്നതു വിലക്കിക്കൊണ്ട് അന്താരാഷ്‌ട്ര വ്യാപകമായി നിലവില്‍ വന്ന കടുത്ത നിയമത്തെ ശപിച്ചു മനസ്സു തളര്‍ന്ന് സാറാ തല കുമ്പിട്ടിരുന്നു.

ആല്‍ബെര്‍ട്ടിനേയും സാറായേയും കൂട്ടി അവനീശ്വര മഹര്‍ഷി, പാറക്കെട്ടുകളും നിബിഢവനങ്ങളും നിറഞ്ഞ ടിക്കോണോ ദ്വീപില്‍ ആ ചെറിയ ബോട്ട് കരയ്ക്കടുപ്പിക്കുമ്പോള്‍, അസ്തമയ സൂര്യന്‍ ചുവന്ന തുടുത്ത മുഖവുമായി ആകാശത്തു നിന്നും കടലിലേക്കു താഴാനായി വെമ്പല്‍ കൂട്ടുകയായിരുന്നു. സൂര്യതേരാളിയായ അരുണന്‍ തന്‍റെ കിരീടത്തില്‍ത്തട്ടി പ്രതിഫലിക്കുന്ന അരുണകിരണങ്ങളെ അയച്ച് തിരയടിച്ചു നനഞ്ഞ പാറക്കൂട്ടങ്ങള്‍ക്കു ചെഞ്ചായം പൂശി അവരെ സ്വാഗതം ചെയ്തു.

കീഴ്ക്കാംതൂക്കായ പാറക്കെട്ടുകളില്‍ അള്ളിപ്പിടിച്ചു യുഗാന്തേശ്വരന്‍ മുനിയുടെ ഗുഹയെ ലക്ഷ്യമാക്കി നടക്കുമ്പോള്‍ നാലുമാസം പ്രായമായ തന്‍റെ ഗര്‍ഭത്തിനു ഇളക്കം തട്ടാതെ സുരക്ഷിതമാക്കി വയ്ക്കാന്‍ സാറാ ആവതു പണിപ്പെടുന്നുണ്ടായിരുന്നു.

ഓം ഭദ്രം കർണേഭിഃ ശൃണുയാമ ദേവാഃ .. ഭദ്രം പശ്യേമാക്ഷഭിര്യജത്രാഃ ..
സ്ഥിരൈരംഗൈസ്തുഷ്ടുവാം ̐സസ്തനൂഭിഃ .. വ്യശേമ ദേവഹിതം യദായുഃ ..
സ്വസ്തി ന ഇന്ദ്രോ വൃദ്ധശ്രവാഃ .. സ്വസ്തി നഃ പൂഷാ വിശ്വവേദാഃ ..
സ്വസ്തി നസ്താർക്ഷ്യോ അരിഷ്ടനേമിഃ .. സ്വസ്തി നോ ബൃഹസ്പതിർദധാതു ..
ഓം ശാന്തിഃ...... ശാന്തിഃ ..............ശാന്തിഃ

പരബ്രഹ്മോപനിഷദ് മന്ത്രങ്ങള്‍ ഒഴുകിവന്നൊരു തുരങ്കകവാടം അവരെ സ്വാഗതം ചെയ്തു. തുരങ്കത്തില്‍ കാല്മുട്ടുവരെ വെള്ളം കാണും. മുന്നില്‍ നടന്ന അവനീശ്വരനെ അനുഗമിച്ചുകൊണ്ടവര്‍ തുരങ്കത്തിലേക്കു പ്രവേശിച്ചു. യുഗാന്തേശ്വരന്‍ മുനിയുടെ ഗുഹയിലെ യാഗാഗ്നിയില്‍ ചമതയും കര്‍പ്പൂരവും രാമച്ചവും എരിയുന്ന സുഗന്ധം ഒഴുകിവരുന്നുണ്ടായിരുന്നു. ഏകദേശം അഞ്ചു മിനുട്ടോളം ഇരുളിലൂടെ നടന്നപ്പോള്‍ യാഗാഗ്നിയുടെ വെട്ടം അല്പാല്പ്പം അവര്‍ക്കു മുന്നില്‍ പരന്നുതുടങ്ങി. ഗുഹാകവാടത്തിലവരെത്തുമ്പോള്‍ അവര്‍ക്കനഭിമുഖനായി യാഗാഗ്നിയുടെ മുന്നില്‍ ധ്യാനിച്ചിരിക്കുന്ന മുനിയെ കണ്ടു. മന്ത്രോച്ഛാരണങ്ങള്‍ നിലച്ചിരിക്കുന്നു.

"അവനീശ്വരനായിരിക്കും? ......... "

ഭവ്യതയോടെയവര്‍ ഗുഹയിലേക്ക് കാലെടുത്തു വച്ചപാടേ മുനിയുടെ ഘനഘംഭീരമായ ശബ്ദം പാറയില്‍ തട്ടി പ്രതിദ്ധ്വനിച്ചു.

"അതേ... ഭവാന്‍... ഇവരെയൊന്നു സഹായിക്കണം.. അങ്ങേയ്ക്ക് മാത്രമേ അതിനു കഴിയൂ..." അവനീശ്വരന്‍ മഹര്‍ഷി പതിഞ്ഞ സ്വരത്തില്‍ മുനിയെ സംഗതികള്‍ ധരിപ്പിച്ചു.

"നോക്കാം..  ഇവിടത്തെ ചില രീതികളൊക്കെയുമായി ഇവള്‍ക്കു പൊരുത്തപ്പെടാന്‍ സാധിക്കുമെങ്കില്‍ എല്ലാം മംഗളമാവും.. അല്ലെങ്കില്‍ ജീവന്‍ പോലും കൈമോശം വന്നേക്കാം... അതേപോലെ, ഇങ്ങനെയൊരു സ്ഥലമിവിടെയുള്ള വിവരം ഇവര്‍ വഴി പുറംലോകമൊരിക്കലുമറിയാനും പാടില്ലാ.. അവനീശ്വരന്‍ മാത്രമാണ് ഇതിനുമുമ്പിവിടം സന്ദര്‍ശിച്ചിട്ടുള്ള ഒരേയൊരു മനുഷ്യന്‍.. അറിയാമല്ലോ?" മുനിയുടെ സ്വരത്തില ല്പ്പം ഭീഷണിയുടെ ധ്വനി.

"ഇല്ലാ അങ്ങുന്നേ.. അങ്ങുന്നു പറയുന്നതെന്തും ഞാനതേപടിയനുസരിച്ചോളാം.. വിശ്വസിക്കാം... എങ്ങനെയെങ്കിലുമെന്‍റെ കുഞ്ഞിനെ അങ്ങ് രക്ഷിക്കണം.." സാറാ മുനിയോടു താണുകേണപേക്ഷിച്ചു. അതു വീക്ഷിച്ചുകൊണ്ട് കുറ്റബോധം സ്ഫുരിക്കുന്ന മുഖവുമായി ആല്‍ബെര്‍ട്ട് നിന്നു.

ആറുമാസം കഴിഞ്ഞുള്ളൊരമാവാസി നാളില്‍  ഒരാണ്‍കുഞ്ഞിന്‍റെ കരച്ചില്‍ ആ ഗുഹാഭിത്തികളില്‍ പ്രതിദ്ധ്വനിച്ചു. ഉടമ്പടിപ്രകാരം കുഞ്ഞിനു ആറുമാസമാവുന്ന ദിവസംതന്നെ യുഗാന്തേശ്വരന്‍ മഹര്‍ഷി സാറായെ നാട്ടിലേക്കയയ്ക്കാനൊരുങ്ങുമ്പോള്‍ നീല്‍ എന്നു നാമകരണം ചെയ്ത തന്‍റെ കുഞ്ഞ് സാഹചര്യം സമ്മാനിച്ച ആ സ്നേഹസ്വരൂപനായ ആ മുനിമുത്തച്ഛന്റെ കൈകളില്‍ സുരക്ഷിതമായിരിക്കുമെന്ന ആത്മവിശ്വാസം അവള്‍ക്കുണ്ടായിരുന്നു. എന്നാല്‍, ഇനി എന്നാണു തനിക്കവനെയൊന്നു കാണാന്‍ സാധിക്കുകയെന്ന ഉല്‍ക്കണ്ഠയും വിരഹതാപവും അവളെ വല്ലാതെയലട്ടി. പക്ഷേ, ഉടമ്പടി പ്രകാരം ആ തിരിച്ചു പോക്ക് തികച്ചും അനിവാര്യമായിരുന്നു.

പ്രകൃതിയുടെ ഏതു ഭാവമാറ്റങ്ങളേയും ചെറുക്കാനുള്ള ശാരീരിക, മാനസിക ശക്തികള്‍ പകര്‍ന്നു കൊടുത്തുകൊണ്ടു മുനി നീലിനെ വളര്‍ത്തി. കരയിലും വെള്ളത്തിലും ഒരേപോലെ ജീവിക്കാനുള്ള കഴിവ് അവന്‍ ഒന്നര വയസ്സിലേ ആര്‍ജ്ജിച്ചിരുന്നു. പിന്നീടങ്ങു കൂടുതല്‍ സമയവും കടലില്‍ത്തന്നെയായിരുന്നു അവന്‍റെ വാസം. കടല്‍ജീവികള്‍ അവന്‍റെ കളിക്കൂട്ടുകാരായി.. പതിയേ അവരുടെയെല്ലാം രാജാവായി അവന്‍ കടല്‍ വാണു. ഇടക്കിടെ ഗുഹയിലുള്ള മുത്തച്ഛനെ കാണാനവനെത്താറുണ്ടായിരുന്നു. അവര്‍ത്തന്നെ വികസിപ്പിച്ചെടുത്ത, അവര്‍ക്കും അവരോടിടപഴകി ജീവിക്കുന്ന ജന്തുലോകത്തിനും മാത്രം മനസ്സിലാവുന്നൊരു പ്രത്യേക ഭാഷയിലായിരുന്നു അവരുടെ ആശയവിനിമയം.

യുഗാന്തശ്വരന്‍ മുനിയുമായി ബന്ധമുണ്ടായിരുന്ന ഒരേയൊരു മനുഷ്യന്‍ അവനീശ്വരനെന്ന മുനിയാണ്. അദ്ദേഹമെങ്ങാനും കാലം ചെയ്‌താല്‍ തന്‍റെ മകനെക്കാണാന്‍ പോകാന്‍ ഒരിക്കലും സാധിക്കില്ലല്ലോ എന്ന സാറായുടെ വേവലാതികള്‍ക്കൊടുവില്‍ ആല്‍ബെര്‍ട്ട് വീണ്ടും അവനീശ്വരന്‍ തപസ്സിരിക്കുന്ന ഗ്രേറ്റ് പൈന്‍സ് കടലിടുക്കിനരികിലുള്ള മലനിരകളെ ലക്ഷ്യമാക്കി കാറോടിച്ചു.

അന്ന് സാറയെ അനുഗമിക്കാന്‍ അവനീശ്വരന്‍ ആല്‍ബെര്‍ട്ടിനെ അനുവദിച്ചില്ലാ .. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ നീല്‍ ജനിക്കുന്നതിനും മുമ്പേ തന്നെക്കൊണ്ട് ദുര്‍മന്ത്രവാദം ചെയ്യിച്ചു അവനെ വധിക്കാന്‍ ശ്രമിച്ച നീചനായ പിതാവാണ് ആല്‍ബെര്‍ട്ട്. മാതാവ് സ്വമേധയാ തന്‍റെ വയറ്റില്‍ വളരുന്ന കുഞ്ഞിനെ നശിപ്പിക്കാന്‍ ആഗ്രഹിക്കാത്ത പക്ഷം അത്തരം ഹത്യ ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നത് ഒരു ദൈവസന്നിധിയിലും പൊറുക്കപ്പെടാത്ത കര്‍മ്മമാണെന്നാണ് അവനീശ്വരന്‍ മഹര്‍ഷിയുടെ മതം.

ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം തന്‍റെ പൊന്നുമകനെ കാണാന്‍ പോകുന്നുവല്ലോ എന്നോര്‍ത്തു ആ മാതാവിന്‍റെ ഹൃദയം ത്രസിച്ചു കൊണ്ടിരുന്നു.

"ഇത്തവണ നമുക്ക് ഗുഹ വരെ പോകേണ്ടതില്ലാ.. നമ്മളെത്തുന്ന നേരത്തു മഹാശയന്‍ പുത്രനുമായി തീരത്തേക്കു വന്നോളാമെന്നാണ് അനുമതി ചോദിക്കുവാനായി കഴിഞ്ഞ തവണ അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ എന്നെ അറിയിച്ചിരുന്നത്" അവനീശ്വരന്‍ സാറായോടു പറഞ്ഞു.

"എന്‍റെ മോനേ.. എന്‍റെ പൊന്നു മോനേ.." ദൂരെ നിന്നും ടിക്കോണ ദ്വീപിന്‍റെ പച്ചത്തലപ്പുകള്‍ കണ്ടപാടേ സാറാ ആര്‍ത്തു വിളിച്ചു.

ബോട്ട് തീരത്തടുക്കുമ്പോള്‍ പ്രഭാതകിരണങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു കറുത്ത രൂപം പോലെ പാറക്കല്ലില്‍ നിലകൊണ്ടിരുന്ന യുഗാന്തേശ്വരന്‍ മുനി അവരുടെയടുത്തേക്ക്‌ നടന്നു വന്നു. ഒരു മകളെ ആശ്ലേഷിക്കുന്ന വാത്സല്യത്തോടെ അദ്ദേഹം സാറായെ ആലിംഗനം ചെയ്തു മൂര്‍ദ്ധാവില്‍ ചുംബിച്ചു.

"നീലാ... നീലാ... " രണ്ടു കൈപ്പത്തികളും വായ്ക്കിരുവശത്തുമായി വച്ചുകൊണ്ട് യുഗാന്തേശ്വരന്‍ മുനി കടലിലേക്ക്‌ നോക്കി ഉച്ചത്തില്‍ വിളിച്ചു. സാറാ ആകാംക്ഷാഭരിതയായി നിന്നു.

അല്‍പ്പ സമയത്തിനു ശേഷം ദൂരെ കണ്ട ഒരു തിരയിളക്കം അടുത്തടുത്തു വന്നു. ആജാനുബാഹുവായ ഒരു മനുഷ്യരൂപം കടലില്‍ നിന്നും കയറി തങ്ങളുടെ അടുത്തേക്ക്‌ നടന്നു വരുന്നത് കണ്ടു സാറായും അവനീശ്വരനും അമ്പരന്നു. പൂര്‍ണ്ണനഗ്നനായിരുന്ന ആ മനുഷ്യന്‍റെ ചെവികള്‍ രൂപാന്തരപ്പെട്ട് മത്സ്യത്തിന്റെ ചെകിളകള്‍ പോലെയും കൈകാലുകളിലെ വിരലുകള്‍ക്കിടയില്‍ താറാവിന്റേതു പോലുള്ള ചര്‍മ്മങ്ങളും അവര്‍ കണ്ടു.

"സംശയിക്കേണ്ടാ.. ഇത് തന്നെ നിന്‍റെ നീലന്‍.." യുഗാന്തേശ്വരന്‍ മുനി സാറായോട് പറഞ്ഞതു. കണ്ണുകളെ വിശ്വസിക്കാനാവാതെ അവള്‍ അന്തംവിട്ടു നിന്നു.

നീലനോട് തങ്ങളുടെ ഭാഷയില്‍ മുനി എന്തോ പറഞ്ഞപ്പോള്‍ അവന്‍ സാറായെ നോക്കി മന്ദഹസിച്ചു. പിന്നെ അടുത്തേക്ക്‌ വന്നു അവളെ ആലിംഗനം ചെയ്തു. അവന്‍റെ മുതുകില്‍ രൂപംകൊണ്ടിരുന്ന ശല്‍ക്കങ്ങള്‍ അരുണകിരണങ്ങളേറ്റ് വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.

ആ മാതാവിന്‍റെ കണ്ണുകളില്‍ നിന്നും ഒരു സാഗരം അലയടിച്ചൊഴുകി.. അവനെ ഗാഢമായി പുണര്‍ന്നുകൊണ്ടവള്‍ അലമുറയിട്ടു കരഞ്ഞു.

- ജോയ് ഗുരുവായൂര്‍

-------------------------------------------------------------------------------------------------------------------
അഡാപ്റ്റീവ് റേഡിയേഷന്‍:
മാറുന്ന ആവാസ വ്യവസ്ഥിതികള്‍ക്കനുസാരമായി അതിജീവനം സാദ്ധ്യമാക്കാനായി ജീവികള്‍ക്ക്  അല്പാല്പ്പമായി ശാരീരികഘടനാ വ്യതിയാനങ്ങള്‍ സംഭവിക്കുന്നു എന്നതാണ് 'അഡാപ്റ്റീവ് റേഡിയേഷന്‍' എന്ന പ്രതിഭാസം കൊണ്ടു അര്‍ത്ഥമാക്കുന്നത്. ജിറാഫുകളുടെ കഴുത്തു നീണ്ടതും ഉഭയജീവികള്‍ ഉണ്ടായതും മരുഭൂമിയിലും തണുപ്പുള്ള പ്രദേശങ്ങളിലും ജീവിക്കാനുള്ള കഴിവുകള്‍ ചില ജീവികളും സസ്യങ്ങളും സ്വയം നേടിയെടുക്കുന്നതും ഒക്കെ ഇതിനുദാഹരണങ്ങള്‍ മാത്രം.

No comments:

Post a Comment