Tuesday, October 31, 2017

ക്രൂശിതര്‍

ഒരുതുള്ളി വെള്ളവുമൊരുകൊക്കു ധാന്യവും
തേടിയലഞ്ഞു തളര്‍ന്നുപോയി.
തരിശായ ഭൂമിയും വിണ്ടൊരാ പാടവു-
മല്ലാതെ മറ്റൊന്നും കാണ്മതില്ലാ.
കൂട്ടിലെ കുഞ്ഞുങ്ങള്‍ വാവിട്ടലയ്ക്കുമ്പോ-
ളൊരുപിടിയന്നം കൊടുക്കവേണ്ടേ?
നാട്ടിലും മേട്ടിലും നഗരത്തിന്‍ ചുറ്റിലും
പാറിപ്പറന്നു തളര്‍ന്നുപോയി.
ഒരുകുഞ്ഞുകിളിയിതാ വഴിയില്‍ക്കിടക്കുന്നു
ഒരുതുള്ളി വെള്ളം ലഭിച്ചിടാതെ.
ചാരത്തണഞ്ഞുകൊക്കങ്ങുരുമ്മിക്കൊ-
ണ്ടൊരുതുള്ളിക്കണ്ണുനീര്‍ സാന്ത്വനമായ്.
വ്യവസായശാലകള്‍ തള്ളിവിട്ടീടുന്ന,
മാലിന്യപ്പുഴകള്‍തന്‍ തീരങ്ങളില്‍,
ഒരുകുഞ്ഞുമീനോ,യൊരുകതിര്‍ച്ചാമയോ,
ഒന്നുമേ കാണുവാനാകുന്നില്ലാ.
കാലിയാംകൊക്കുമായ് കൂട്ടിലണയുവാ-
നാവുകയില്ലല്ലോ തമ്പുരാനേ.
കുഞ്ഞുകിളികള്‍തന്‍ രോദനം കേള്‍ക്കണേ
കാരുണ്യംചൊരിയണേ സര്‍വ്വംസഹേ.
ഉലകത്തിന്‍നാഥനായ് വാഴുന്ന മാനവാ,
ഹുങ്കോടെ നീയങ്ങു ജീവിക്കുമ്പോള്‍,
പാടം നികത്തിയും പുഴകള്‍ നശിപ്പിച്ചും,
പാവമീ ഞങ്ങളെ ക്രൂശിക്കണോ?
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment