Tuesday, October 31, 2017

ഹൂ... അവളുടെയാ നില്പ്പ്!.... [A]🤣

ജീവിതാനുഭവങ്ങളിലൂടെ - 4
പള്ളിമുറ്റത്തെ വോളിബോള്‍കളി കഴിഞ്ഞ് കൂട്ടുകാരൊത്തിരുന്നു സൊറപറയുന്ന ചില സായാഹ്നങ്ങളില്‍ അലക്സേട്ടന്‍ അതിഥിയായെത്താറുണ്ട്.
അലക്സേട്ടനെന്നു പറഞ്ഞാല്‍ വെളുത്തുസുമുഖനും അന്നാട്ടിലെ പേരുകേട്ട തറവാട്ടിലെ സന്തതിയും ബ്രാന്‍ഡഡ് കുടിയനും സര്‍വ്വോപരി, ഒരു കിടിലന്‍ തമാശക്കാരനും. അതിനാല്‍, ഞങ്ങളോട് കത്തിവയ്ക്കാനായി രണ്ടെണ്ണംവീശിയുള്ള അങ്ങേരുടെ വരവില്‍ ഞങ്ങള്‍ക്ക് യാതൊരതൃപ്തിയുമുണ്ടായിരുന്നില്ലതാനും. ഞങ്ങളേക്കാള്‍ പത്തിരുപത്തിയഞ്ചു വയസ്സോളം മുതിര്‍ന്നതാണെങ്കിലും മാനസികമായി ഞങ്ങളോളമേ പുള്ളിക്കു വളര്‍ച്ചവന്നിട്ടുള്ളൂവെന്നു ചിലപ്പോഴൊക്കെ തോന്നിപ്പോകും. അദ്ദേഹത്തിന്‍റെ ചില ശൈലികളും പ്രയോഗങ്ങളുമൊക്കെ കേട്ടാല്‍ ആരായാലും ചിരിച്ചുചിരിച്ച് മണ്ണുകപ്പും.
മനുഷ്യര്‍ക്ക്‌ എക്കാലവും ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന, ഭൂതം, പ്രേതം, ഒടിയന്‍, മായാവി, ഇത്യാദികളെക്കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു, അന്ന് അലക്സേട്ടന്‍ കടന്നുവരുമ്പോള്‍ ഞങ്ങള്‍.
"എന്തൂട്ടാണ്ടാ പൊട്ടന്മാരേ.. ഇരുന്ന് കിണിക്കുന്നത്?..."
ഇങ്ങനെയെന്തെങ്കിലുമൊക്കെ ചോദിച്ചുകൊണ്ടായിരിക്കും പുള്ളിയുടെ കടന്നുവരവ്. അടിച്ചതിന്‍റെ ഡോസ് കൂടുതലാണെങ്കില്‍, സംബോധനയില്‍ കണ്ണുപൊട്ടുന്ന തെറിയും കടന്നുകൂടിയേക്കാം.. അലക്സേട്ടനല്ലേയെന്നുകരുതി ഞങ്ങളതു ചിരിച്ചുതള്ളും.
"അലക്സേട്ടാ.. ഈ ഒടിയന്‍, യക്ഷി, മറുത എന്നിങ്ങനെയുള്ള സംഗതികള്‍ ശരിക്കുമുണ്ടോ? ഏട്ടന്‍ അങ്ങനെ വല്ലതിനേം കണ്ടിട്ടുണ്ടോ?.."
ഞങ്ങള്‍ അദ്ദേഹത്തെ വാചാലനാക്കാനുള്ള ശ്രമംതുടങ്ങി.
"മറുതയല്ലാ.. മൈ!@#$ ആണുള്ളത്... നിങ്ങക്കുവല്ല വട്ടുണ്ടോടാ പിള്ളേരേ?.. "
ഒരു പ്രത്യേക ശൈലിയിലുള്ള അങ്ങേരുടെ മറുപടികേട്ട് ഞങ്ങള്‍ ചിരിയടക്കാന്‍ പാടുപെടുമ്പോള്‍ അദ്ദേഹം തുടര്‍ന്നു.....
"ങാ... അതുപറഞ്ഞപ്പോഴാണ് കൊറേദിവസം മുന്‍പുണ്ടായൊരു സംഭോം ഓര്‍മ്മവന്നത്.. പറഞ്ഞാല്‍ നിങ്ങള് വിശ്വസിക്കില്ല്യാ..."
"പറയൂ അലക്സേട്ടാ... കേള്‍ക്കട്ടേ.." ഞങ്ങള്‍ പുള്ളിക്ക് ആവേശംപകര്‍ന്നു.
"ഞാനേയ്.. മ്മ്ടെ ബാബുബാറില്‍നിന്ന് രണ്ടെണ്ണംവീശി ഗുരുവായൂര്ന്നു സൈക്കിളില് വര്യായിരുന്നു."
"വെറും രണ്ടെണ്ണമോ.. അതുകള അലക്സേട്ടാ... " മനോജ്‌ ഇടപെട്ടു. രണ്ടിലൊതുക്കാന്‍ പുള്ളിക്ക് സാധിക്കില്ലായെന്നു എല്ലാര്‍ക്കും അറിയാലോ..
"ഡാ.. #$%^.. ഞാനിപ്പൊ ആ കഥ പറയണോ വേണ്ടേ?.." പുള്ളിയുടെ സ്വതസിദ്ധമായ പരിഭവം... ഞങ്ങള്‍ വീണ്ടുമദ്ദേഹത്തെ അനുരന്ജിപ്പിച്ചു..
"രാത്രിയൊരു പത്തുപന്ത്രണ്ടരയായിക്കാണും.. മ്മ്ടെ നെന്മിനി മനയുണ്ടല്ലോ, അയിനടുത്തുള്ള പാമ്പിങ്കാവിന്‍റെ അടുത്തെത്തിയപ്പോള്‍ കണ്ട കാഴ്ച!... "
പറച്ചിലില്‍ 'ബ്രേക്ക്' കൊടുത്ത്, അത്ഭുതംകൂറുന്ന മിഴികളോടെ അലക്സേട്ടന്‍ എല്ലാവരേയും മാറിമാറി തുറിച്ചുനോക്കി, സ്തബ്ധനായതുപോലെ ഏതാനും നിമിഷങ്ങള്‍ ഇരുന്നു. അടിച്ചുപൂക്കുറ്റിയാണ്.. ഇരുന്നയിരിപ്പില്‍ ഉറങ്ങിപ്പോയാലോയെന്നുകരുതി, ഞാന്‍ പുള്ളിയെ ഒന്നുകുലുക്കി. പെട്ടെന്ന് ഒരു സ്വപ്നലോകത്തില്‍നിന്നും മടങ്ങിവന്നതുപോലെ അദ്ദേഹം വീണ്ടും പറച്ചിലാരംഭിച്ചു. മനസ്സ്, ഫ്ലാഷ്ബാക്ക് ചികയാന്‍പോയതായിരുന്നിരിക്കണം.
"യെന്തൊരു ചന്തം!.. യെന്തൊരു വെളുപ്പ്‌!... യെന്തൊരു ഐശ്വര്യം!.... "
"എന്തൂട്ടാ അലക്സേട്ടാ.." ആകാംക്ഷയോടെ ഞങ്ങള്‍. പ്രതികരിച്ചില്ലെങ്കില്‍ ചിലപ്പോള്‍ വീണ്ടും പുള്ളി "ബ്രേക്ക്" ഇട്ടാലോ..
"എടാ അവളുടെ ആ നില്പ്പ് കണ്ടാല്‍ ആരുമൊന്നു മോഹിച്ചുപോകും.. "
ങേ!.. യക്ഷിയൊന്നും ഇല്ലായെന്നുപറഞ്ഞ പുള്ളി ഇപ്പറയുന്നത് യക്ഷിയെക്കുറിച്ചാണോ അതോ നഗരത്തിരക്കുകള്‍കഴിഞ്ഞുമടങ്ങുന്ന വല്ല നിശാസഞ്ചാരിണിയെക്കുറിച്ചോ?.. ഞങ്ങള്‍ പരസ്പരംനോക്കി.
"ഹോ.. യെന്തൊരു ഷേപ്പ്.. നിറഞ്ഞുതുളുമ്പുന്ന നിതംബം... കുണുങ്ങിയുള്ള നില്പ്പ്... മൊത്തത്തില്‍ ഒരാനച്ചന്തം.. "
ഞങ്ങളെല്ലാവരുടെയും കണ്ണുതള്ളിപ്പോയി...
"എടാ.. എന്തൂട്ടാണ്ടാ ഈ നിതംബം എന്നുവെച്ചാല്‍?.." ജിജോ എന്നോടുചോദിച്ചു. എനിക്കും അതിനെക്കുറിച്ച് വലിയ പിടിയുണ്ടായിരുന്നില്ല. പക്ഷേ, അലക്സേട്ടനതില്‍ ഇടപെട്ടു.
"ഡാ.. നിതംബംന്ന് പറഞ്ഞാല്‍ മൊല... എന്തിനാടാ ങ്ങളൊക്കെ സ്കൂളില്‍ പോണേ.. പൊട്ടന്മാര്... ബ്ലഡി ഫൂള്‍സ്.."
'ഹോ.. അതാണ്‌ ആ സംഗതിയല്ലേ' എന്നമട്ടില്‍ ഞങ്ങള്‍ അക്ഷമരായി പുള്ളിയുടെ വാഗ്ധോരണിക്കായി കാതോര്‍ത്തു.
"അവളുടെ ആ ഇടുപ്പ് കാണണം.. മുന്‍പെങ്ങും ഞാനങ്ങനെ കണ്ടിട്ടേയില്ലാ.. കൊഴുത്തുരുണ്ട തുടകള്‍..... മിനുമിനുത്ത കൈകള്‍... "
ഈ വിവരങ്ങള്‍ കേട്ട് എല്ലാ കുമാരന്മാരുടേയും വായില്‍ നിര്‍ജ്ജലീകരണംനടന്നു. കണ്ണുകള്‍ തുറിച്ചുതുറിച്ചുവന്നു.. ശ്വാസോച്ഛ്വാസങ്ങള്‍ ത്വരിതമായി..എല്ലാരും അക്ഷരാര്‍ത്ഥത്തില്‍ അങ്ങേരുടെ നേരെനോക്കി വാപൊളിച്ചിരിക്കുകയാണ്. അതുകണ്ട് അദ്ദേഹത്തിനു ഹരംകയറിയതുപോലെ..
"ഞാന്‍ സൈക്കിള്‍ സ്റ്റാന്‍ഡിലിട്ട്, മെല്ലെ അവളുടെ അടുത്തേക്കു മന്ദംമന്ദം ചെന്നു. എന്നെ കണ്ടപ്പോളവളുടെയൊരു കുണുങ്ങല്‍ കാണണം.. ഞാനങ്ക്ടുമിങ്ക്ടുമൊക്കെയൊന്നു നോക്കി.. ഒരു മനുഷ്യജീവിയെപോലും കാണാനില്ലാ..."
"എന്നിട്ട്!......" എല്ലാവരും അക്ഷമരായി ഒരൊറ്റസ്വരത്തില്‍..
"ഞാനവളുടെ നെറ്റിയില്‍ ചുംബിച്ചു.. ആ മൃദുലമായ കവിളുകളില്‍ പതിയേ തലോടി.. അതോടെ അവളെന്നോടു ചേര്‍ന്നുനിന്നു.. "
അത്യന്തം ഉദ്വേഗഭരിതരായ കുമാരന്മാരിരുന്നു ഞെളിപിളികൊള്ളാന്‍ തുടങ്ങി. ഹൃദയങ്ങള്‍ മുഴക്കുന്ന പെരുമ്പറശബ്ദം അവിടെ നിറഞ്ഞു.
"ന്‍റെ കൂടെ പോരണോടീ.. അവളുടെ തോളില്‍തട്ടിക്കൊണ്ട്, ആ കാതില്‍ ഞാന്‍ ചോദിച്ചു.. "
"ശ്ശോ... ന്‍റെ അലക്സേട്ടാ... ഒന്നുവേഗം പറഞ്ഞുതുലയ്ക്കൂ.."' ജോഷിയുടെ കണ്ട്രോള്‍ പോയിത്തുടങ്ങി.
"പക്ഷേ, കുറ്റബോധമെന്നെ വല്ലാതെ പിടികൂടിക്കൊണ്ടിരുന്നു. മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍പ്പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും... "
പുള്ളി സിനിമാഡയലോഗുപോലെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍, കേള്‍വിക്കാര്‍ അടുത്തരംഗത്തിനായി വിറയോടെ കാതോര്‍ക്കുകയായിരുന്നു.
"സുന്ദരിയായ നീയിങ്ങനെ രാത്രീലൊക്കെ റോഡില്‍നിന്നാല്‍ വല്ലോരും പിടിച്ചോണ്ടുപോകില്ലേ?.. എല്ലാരും ന്‍റെ പോലെ നല്ലോരായിരിക്കില്ലാട്ടാ... വാ.. എവിടെയാ നിന്‍റെവീട്?.. അലക്സേട്ടന്‍ കൊണ്ടാക്കിത്തരാം... കുറുമ്പി..."
"ഛെ.. കളഞ്ഞുകുളിച്ചല്ലോ അലക്സേട്ടാ.... ഏട്ടന് പേടിതോന്നിക്കാണുമല്ലേ?.. വല്ല്യ ധൈര്യശാലിയാണെന്ന് വീമ്പടിക്കണ കാണാലോ.. ഇപ്പോളെന്തായി.. അയ്യേ.. മോശം മോശം.." പ്രതീക്ഷിച്ച ക്ലൈമാക്സ് ലഭിക്കാതെ നിരാശനായ തോമസ്‌, പുള്ളിയെ പരിഹസിച്ചു.
"അതേടാ... എനിക്ക് പേടിതന്നെയാ.. അലക്സേട്ടന്‍ കള്ളുകുടിക്കും തല്ലുണ്ടാക്കും.. ന്നാലും തെണ്ടിത്തരോന്നും ചെയ്യൂലാട്ടോ.. ഒന്നു പോയേടാ ചെക്കാ.. "
അലക്സേട്ടന്‍ കലിപ്പുറോളിലായി... ഞാനും ജോസുംകൂടെ തന്ത്രപരമായി അദ്ദേഹത്തെ പാട്ടിലാക്കിക്കൊണ്ട് ചോദിച്ചു..
"സത്യത്തില്‍ അവള്‍ ആരായിരുന്നു?.. ഏതു വീട്ടിലേയാ? ഇനി വല്ല ഭ്രാന്തിയോവല്ലോമായിരിക്കുമോ? പറയൂ ചേട്ടായീ.. പ്ലീസ്.. "
എല്ലാരുടേയും കാതുകള്‍ അലക്സേട്ടന്‍റെ ചുണ്ടുകളിലേക്ക്‌ ഫോക്കസ് ചെയ്യപ്പെട്ടു.
"ഒരു പശു... അല്ലാതെന്താ?.. തൊഴുത്തീന്ന് കെട്ടഴിഞ്ഞുപോന്നതായിരിക്കും.. ങാ.. ഞാനേതായാലും അപ്പുറത്തുകണ്ട വീടിന്‍റെ തൊഴുത്തില് അയിനെ കെട്ടിയിട്ട് ഇങ്ങട് പോന്നു.. അല്ലാപ്പിന്നെ.. മനുഷ്യനുവേറെ പണീല്ല്യേ?.."
അതുകേട്ട്, കാറ്റുപോയ ബലൂണുകള്‍പോലെ കുമാരന്മാര്‍ കിടക്കുന്നതു ഗൗനിക്കാതെ തന്‍റെ സൈക്കിളില്‍കയറി അലക്സേട്ടന്‍ അപ്രത്യക്ഷനായി.
തുടരും...
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment