Friday, September 29, 2017

ഒരു സാഹോദര്യത്തിന്‍റെ ബാക്കിപത്രം

ജേസണ്‍ ബോറീല്ലോ.. അതാണവന്റെ പേര്.. മനുഷ്യരുടെ പൂര്‍വീകര്‍ കുരങ്ങന്മാരായിരുന്നു എന്ന നിഗമനത്തെ പൂര്‍ണ്ണമായും ന്യായീകരിക്കുന്നതുപോലെയുള്ള കൂര്‍ത്ത മുഖം.. ഒരു ഇരുപത്തിയഞ്ച് വയസ്സിനോടടുത്തു പ്രായം വരും..
"ജോയ്.. ഹി വില്‍ അസ്സിസ്റ്റ്‌ യു.."
വെളുത്തു കൊലുന്നനെയിരിക്കുന്ന ആ ഫിലിപ്പൈനിപ്പയ്യനെ ചൂണ്ടിക്കാണിച്ച് ബോസ്സ് പറഞ്ഞതുകേട്ട്, ചെവിയില്‍ കവചകുണ്ഡലം പോലെ സ്ഥിരമായിവച്ചിരുന്ന മ്യൂസിക് ഐപ്പോഡിന്‍റെ നോബ് ഊരി, അവന്‍ എന്നെ നോക്കി മന്ദഹസിച്ചു.
പുതിയ കമ്പനി, പുതിയ ആളുകള്‍.. മുന്‍പരിചയംവച്ച്, എനിക്ക് ഫിലിപ്പൈനികളെ ഇഷ്ടമേയല്ല. അവരുടെ സംസ്കാരവും സ്വഭാവങ്ങളും ഒരുതരത്തിലും എനിക്ക് ദഹിക്കുമായിരുന്നില്ല. ഇപ്പോഴിതാ എന്‍റെ അസിസ്റ്റന്റ്റ് ആയി ഒരു ഫിലിപ്പൈനിയെ തന്നിരിക്കുന്നു. തുടക്കത്തിലേ കല്ലുകടിവേണ്ട എന്നുകരുതി മൗനംപാലിച്ചു.
പക്ഷേ, എന്‍റെ സകല പ്രതീക്ഷകളേയും തകിടംമറിക്കുന്ന ദിവസങ്ങളായിരുന്നു ജേസണ്‍ എനിക്ക് സമ്മാനിച്ചത്‌! ഇടപഴകലുകളിലും, ജോലിയോടുള്ള ഉത്തരവാദിത്വത്തിലും, സ്വഭാവത്തിലും, അവന്‍റെ നാട്ടുകാരില്‍ ഒരിക്കലും ദര്‍ശിക്കാനാവാത്ത ആ കുലീനത എന്നെ അതിശയിപ്പിച്ചു.
അച്ഛനമ്മമാരുടെ നാല് ആണ്മക്കളില്‍ ഏറ്റവും ഇളയവന്‍ ജേസണ്‍... ബിരുദധാരി... അച്ഛന്‍ ഫെലിക്സ് ബോറീല്ലോ, വീട്ടില്‍ത്തന്നേയിരുന്ന്, കോഴിക്കച്ചവടം നടത്തി അതില്‍നിന്നുകിട്ടുന്ന വരുമാനംകൊണ്ട് രാത്രി മദ്യപിച്ചു ജീവിക്കുന്നു. അമ്മ നടത്തുന്ന ബ്യൂട്ടിപാര്‍ലറിലെ സൌന്ദര്യവര്‍ദ്ധകവസ്തുക്കള്‍ അവരുടെ ഉപയോഗത്തിന് തന്നെ തികയാറില്ലത്രേ!
ചേട്ടന്മാര്‍ രാവിലെ തന്നെ ജീന്‍സും ടീഷര്‍ട്ടും വലിച്ചുകയറ്റി ഊരുതെണ്ടാനിറങ്ങും. എങ്ങനെയെങ്കിലുമൊക്കെ അടിച്ചുപൊളിക്കാനുള്ള പണമുണ്ടാക്കി, പ്രത്യേകിച്ച് ഉത്തരവാദിത്വങ്ങള്‍ ഒന്നും ഏറ്റെടുക്കാതെ കഴിയുന്നു. ഇടയ്ക്കിടെ പൈസ അയച്ചുകൊടുക്കാന്‍പറഞ്ഞ് അവര്‍ പൊന്നനുജന് ഫോണ്‍ചെയ്യാറുമുണ്ട്.
ലാപ്‌ ടോപ്‌ തുറന്ന്‍, എനിക്കൊരു വീട് കാണിച്ചുതന്ന് അവന്‍ പറഞ്ഞു.
"ഞാന്‍ ഇതിനു മുമ്പ് ആഫ്രിക്കന്‍രാജ്യമായ അങ്കോളയില്‍ ജോലിചെയ്തുണ്ടാക്കിയ പണംകൊണ്ട് നിര്‍മ്മിച്ച വീടാണ് ഇത്. ഇതിനുമുമ്പ് ഞങ്ങള്‍ താമസിച്ചിരുന്നത്, ടിന്‍ഷീറ്റ് കൊണ്ടുമേഞ്ഞ ഒരു കൂരയില്‍ ആയിരുന്നു. കേരളത്തിലെ വീടുകളുടെ മാതൃക പിന്‍തുടര്‍ന്നാണ് ഞാനിത് പണിഴിപ്പിച്ചത്. എങ്ങനെയുണ്ട്.. കൊള്ളാമോ?"
അവന്‍റെ അദ്ധ്വാനശീലവും കുടുംബസ്നേഹവും എന്നെ വല്ലാതെ ആകര്‍ഷിച്ചു. താന്‍ വല്ലാതെ മെലിഞ്ഞിരിക്കുന്നു എന്നതായിരുന്നു അവന്‍റെ ഒരേയൊരു മനോവിഷമം. ഒരു 'സിക്സ്പാക്ക് ബോഡി'.. അതായിരുന്നു അവന്‍റെ സ്വപ്നം. അത് നേടിക്കഴിഞ്ഞാല്‍ ഒരു സുന്ദരിയായ കൂട്ടുകാരി.. കുറച്ചുകാലം പ്രണയിച്ചുനടന്നതിനുശേഷം അവളെതന്നെ വിവാഹംകഴിച്ച് ഒരുമിച്ചൊരു ജീവിതം.. കിട്ടുന്ന വരുമാനത്തില്‍ ഏറിയപങ്കും ധൂര്‍ത്തടിച്ചുകളയാതെ, കുടുംബത്തിലേക്ക് അയച്ചുകൊടുക്കുന്ന വിരളം പ്രവാസിഫിലിപ്പൈനികളില്‍ ഒരുവന്‍.
ജോലിക്കിടയിലെ ആശയ വിനിമയങ്ങള്‍, ഞങ്ങള്‍തമ്മിലുള്ള അകലം അനുദിനം കുറച്ചുകൊണ്ടേയിരുന്നു. മിക്കദിവസവും രാവിലെ ഓഫീസില്‍ എത്തിയ ഉടന്‍ അവന്‍ ഓടിവന്ന് എന്നെ ആലിംഗനംചെയ്തു പറയും..
"മൈ സ്വീറ്റ് ബ്രദര്‍ ഹൌ ആര്‍ യു?"
ജീവിതത്തില്‍ തീരുമാനമെടുക്കാന്‍സാധിക്കാതെ കുഴങ്ങുന്ന പല അവസരങ്ങളിലും എന്‍റെ ഉപദേശം അവനു തുണയായിട്ടുണ്ട്. തികഞ്ഞ ദൈവവിശ്വാസിയായ അവന്‍, എന്‍റെ അവസരോചിതമായ മാനസിക ശക്തിപ്പെടുത്തലുകള്‍ക്ക് വിധേയനായി, ഭാവിജീവിതത്തിലേക്കുള്ള അവന്‍റെ വീഥികള്‍ കൂടുതല്‍ തെളിമയും സുരക്ഷിതവും ആക്കാന്‍ ശ്രമിച്ചുകൊണ്ടുമിരുന്നു.
അന്നൊരു വ്യാഴാഴ്ച്ചയായിരുന്നു... വെള്ളിയാഴ്ച അവധിയായതിനാല്‍ ഉച്ചയോടെ മിക്കവരും ഓരോരോ കാരണങ്ങള്‍പറഞ്ഞ് 'ഹാഫ് ഡേ' ലീവെടുത്ത് മുങ്ങി. നമ്മുടെ കക്ഷിയാണെങ്കില്‍ അന്നുരാവിലെ തൊട്ടേ ലീവും.
പെട്ടെന്ന് ജേസണ്‍ ചെയ്തുവന്നിരുന്ന ജോലികളില്‍ ഒരെണ്ണം വളരെ അത്യാവശ്യമായി ചെയ്യേണ്ട ഒരു സാഹചര്യംവന്നു. ബോസ്സ് വന്ന് അവനെ തിരക്കി.
ഞാന്‍ പറഞ്ഞു.. അവനിന്ന് ലീവില്‍ ആണ്. ഇതുകേട്ട് അദ്ദേഹം പെട്ടെന്ന് ചൂടായി. ഓഫീസിലെ മിക്കവരും അന്ന് ലീവായിരുന്നത് അയാളെ ക്ഷുബ്ധനാക്കി. ജേസണ്‍ ചെയ്യേണ്ടുന്ന ആ ജോലി തല്‍ക്കാലം ഞാന്‍തന്നെ ചെയ്യാം എന്നു പറഞ്ഞിട്ടും കേള്‍ക്കാതെ, ഉടനെ അവനെ ഓഫീസിലേക്ക് വിളിപ്പിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. മനസ്സില്ലാമനസ്സോടെ, പനിയും ജലദോഷവും പിടിച്ച്, റൂമില്‍ വിശ്രമിച്ചിരുന്ന അവനെ എനിക്ക് ഡ്രൈവറെ അയച്ച്, ഓഫീസിലേക്ക് വിളിപ്പിക്കേണ്ടിവന്നു.
വന്നവഴി അയാള്‍ ലീവെടുത്തതിന് അവനെ കണക്കിനു ശകാരിച്ചു. ദേഷ്യവും സങ്കടവും തിങ്ങുന്ന മുഖഭാവവുമായി നേരെ എന്‍റെ കാബിനിലേക്ക്‌ വന്ന്‍ അവനെന്നോട് പറഞ്ഞു..
"ബ്രദര്‍.. നിങ്ങളെനിക്ക് പാരവെച്ചു അല്ലേ?!.. നിങ്ങളില്‍നിന്ന്‍ ഞാനൊരിക്കലും ഇത് പ്രതീക്ഷിച്ചില്ല.. എന്‍റെ സ്വന്തം സഹോദരന്മാരെക്കാള്‍, ഞാന്‍ മനസ്സില്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു താങ്കള്‍.. എനിക്കിപ്പോള്‍ എന്നോടുതന്നെ പുച്ഛംതോന്നുന്നു. ഇതിനുള്ളശിക്ഷ താങ്കള്‍ക്ക് ദൈവം തന്നോളും.."
മുഖമടച്ചൊരു അടികിട്ടിയപോലെയായി അവന്‍റെ ആ വാക്കുകള്‍... എന്‍റെ മനസ്സും ഹൃദയവും ഒരുനിമിഷം സ്തംഭിച്ചുപോകുന്നതായി എനിക്കുതോന്നി.
"ജേസണ്‍....................... ഞാന്‍.... "
എന്‍റെ വാക്കുകള്‍ പുറത്തേക്കുവരാനാവാതെ തൊണ്ടയില്‍കുടുങ്ങിക്കിടക്കുമ്പോള്‍, അത് കേള്‍ക്കാന്‍ മിനക്കെടാതെ, ദേഷ്യത്തോടെ അവന്‍ പുറത്തേക്ക് പോയി. പിന്നീട് ഏകദേശം രണ്ടുമാസംകഴിയുമ്പോഴേക്കും അവനെ, അങ്കോളയില്‍ അവന്‍ പണ്ട് ജോലിചെയ്ത കമ്പനി, നല്ല ശമ്പളത്തോടെ തിരിച്ചുവിളിച്ചു. അന്നുമുതല്‍, അതേവരെയും അവനോടുള്ള എന്‍റെ സ്നേഹപൂര്‍വ്വമുള്ള മന്ദസ്മിതങ്ങള്‍ എല്ലാം കൂര്‍ത്ത മുള്ളുകള്‍പോലെ തറച്ച്, എന്‍റെ ഹൃദയത്തിലെ നിത്യനൊമ്പരങ്ങളായി.
അവസാനദിവസം അവന്‍ ഓഫീസിലെ എല്ലാവരോടും യാത്ര പറഞ്ഞുപോകുന്ന ആ വേളയിലും, എന്‍റെ അടുത്തുവന്ന്‍ ഒരു യാത്രാമൊഴി പറയാതിരിക്കില്ല എന്നുള്ള എന്‍റെ വ്യാമോഹവും അങ്ങനെയായിമാറി. എന്നിട്ടും, അവന്‍ രാജ്യം വിടുന്നതിനുംമുന്‍പ്, അവനോടെനിക്കുണ്ടായിരുന്ന സഹോദരവാത്സല്യംമൂലം ഞാനത് കൊതിച്ചിരുന്നു. പ്രിയപ്പെട്ട സഹോദരന് ഒരു ഗുഡ് ബൈ.. ഉണ്ടായില്ലാ..
പിന്നീട്, ജേസണ്‍ ഏതാനുംദിവസങ്ങള്‍ക്കുവേണ്ടി അബുദാബിയില്‍ വന്നിരുന്നുവെന്നും, എന്‍റെ ഓഫീസിലെ അവനുള്ളപ്പോഴുണ്ടായിരുന്ന ചിലരെയൊക്കെ വിളിച്ച് പാര്‍ട്ടികൊടുത്തിരുന്നുവെന്നുമൊക്കെ ഒരു എത്യോപ്യന്‍സുഹൃത്ത് എന്നോടറിയിച്ചപ്പോള്‍ മനസ്സ്, അറിയാതെ ഗദ്ഗദപ്പെട്ടു..
"എങ്കിലും എന്‍റെ പ്രിയസഹോദരാ... നീയിപ്പോഴുമെന്നെ ശപിക്കുന്നുവല്ലോ.. ഈ തെറ്റിദ്ധാരണയില്‍നിന്നുടലെടുത്ത വിദ്വേഷത്തിന്, ദൈവം നിന്നോട് കാരുണ്യപൂര്‍വ്വം ക്ഷമിക്കട്ടേ.. നന്മകള്‍ സമൃദ്ധമായി ചൊരിയട്ടേ.. സിക്സ്പാക്ക് ബോഡിയും.. സുന്ദരിയായ ഗേള്‍ഫ്രണ്ടും എത്രയുംപെട്ടെന്നുതന്നെ നിന്‍റെവഴികളില്‍ സന്തോഷവും സംതൃപ്തിയും എകട്ടേ.."
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment