Friday, September 29, 2017

എന്‍റെ തിരുവോണം

പൂവേപൊലി പൂവേപൊലി
പൂവേപൊലി പൂവേ..
വിളഞ്ഞ വയലുകളെത്തഴുകി വരു-
മിളങ്കാറ്റിന്‍റെയീണം കാതുകളില്‍.
മാവേലിനാടിന്‍ ഗുണമേന്മകളോതും
പാട്ടിന്‍ശീലുകള്‍ ഹൃദയത്തിലും.
മധുവുണ്ടു ഇതളുകളില്‍മയങ്ങും
കട്ടെറുമ്പുകളെത്തട്ടിവീഴ്ത്തി-
ത്തുമ്പയറുത്തു ചേമ്പിലക്കുമ്പിളി-
ലാക്കാന്‍ മത്സരിക്കും കൂട്ടുകാര്‍.
ചാണകംമെഴുകിയ നടുമുറ്റത്ത്,
ഞാനുമമ്മയും ചേച്ചിയുമുണ്ണിയും
ചാഞ്ഞുംചരിഞ്ഞുമിരുന്നുതീര്‍ത്തിടും
പൂക്കളത്തിന്‍ശോഭ മനസ്സിലും.
മുത്തച്ഛനോടൊപ്പമോണച്ചന്തയില്‍
തുണിസഞ്ചിയുംതൂക്കി മണ്ടിനടന്ന്‍,
പച്ചക്കറികളും പഴക്കുലയുംവാങ്ങി,
തലച്ചുമടാക്കി വന്നിരുന്നതും,
ശര്‍ക്കരകൂട്ടിയേത്തപ്പഴം പുഴുങ്ങി,
പ്രാതലിനമ്മ തന്നിരുന്നതും,
ശര്‍ക്കരുപ്പേരിയും കായവറുത്തതും,
കറുമുറായെന്നങ്ങു തിന്നിരുന്നതും,
മറക്കാന്‍ മടിച്ചീടുന്നയോര്‍മ്മകള്‍.
അച്ഛനുമമ്മാവനും സമ്മാനിക്കും
പുത്തനോണപ്പുടവകളുടുത്ത്,
കൂട്ടുകാരോടൊത്തു കുരവയിട്ടു-
മൂഞ്ഞാലാടിയും തുമ്പികളിച്ചും
പാട്ടുകള്‍പാടിയുമോടിക്കളിച്ചും
വള്ളംകളി, കുമ്മാട്ടി, പുലിക്കളിയും
കൈക്കൊട്ടിക്കളിയും കണ്ടാഹ്ലാദിച്ചു
തിമിര്‍ത്തയെത്രയോ തിരുവോണങ്ങള്‍!
ഒരു നാക്കിലയുമതില്‍ക്കുറച്ചു,
കാളനും ഓലനുമവിയലും,
പുളിശ്ശേരിയെരിശ്ശേരി കിച്ചടി,
പച്ചടിയുപ്പേരിയിച്ചിരി പുളിഞ്ചിയു-
മച്ചാറും കൂട്ടുകറിയും പപ്പടവും
പഴവുമൊരല്പ്പം ചോറുമതി-
ലൊരു തവി സാമ്പാറും നെയ്യും
പരിപ്പും മോരുമവസാനമിത്തിരി
ചൂടുള്ള ചെറുപയര്‍പായസവും...
നിനവിലൊരോണസദ്യയുമൊരുക്കി,
ചുട്ടുപഴുത്ത മരുഭൂമിയില്‍വയ്ച്ച,
ശീതീകരിച്ച *കാരവനിലെ-
യിളകുന്നയിരുമ്പു കട്ടിലില്‍,
ഗൃഹാതുരത്വത്തിന്‍ തടവുകാരനായി,
തിരുവോണദിനത്തില്‍ ഞാന്‍ കിടന്നു.
---------------------------------------------------
*കാരവന്‍ = നീണ്ട, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍നടക്കുന്ന സ്ഥലങ്ങളിലെ തൊഴിലാളികള്‍ക്കു താമസിക്കാനായി, എങ്ങോട്ടുവേണമെങ്കിലും മാറ്റിസ്ഥാപിക്കാവുന്നരീതിയില്‍ മരവും ഇരുമ്പും പ്ലൈവുഡും തെര്‍മ്മോകോളും ടിന്‍ഷീറ്റുമുപയോഗിച്ചു പണികഴിപ്പിക്കുന്ന താല്‍ക്കാലിക മുറികള്‍.
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment