Thursday, April 27, 2017

ഒരു വേശ്യയുടെ വീണ്ടുവിചാരം

"ഹല്ലാ... ആരിത് സുദര്‍ശന്‍ പഴേടത്തോ?!!.. ദി മോസ്റ്റ്‌ കൊണ്ട്രോവെര്‍ഷ്യല്‍ റൈറ്റര്‍ ഓഫ് ദി ഇയര്‍!... വരൂ.. ഇരുന്നാലും സഖാവേ.."

"ഹ ഹ ഹ വല്ലാതങ്ങ് ആക്കാതെടാ പൊന്നു ചെറിയാനേ.. ഓരോന്ന് ഒപ്പിച്ചും വച്ച്........... നീയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍...."

"ഹോ.. അപ്പോഴേക്കും സെന്റി ആയോടാ നീ?.. പോട്ടേടാ ഞാന്‍ ചുമ്മാ നിന്നെയൊന്നു അഭിനന്ദിച്ചതല്ലേ.. ഹെഹെഹെ.."

"പുസ്തകത്തിന്‍റെ ആറാമത്തെ പതിപ്പിന്‍റെ പ്രകാശനമാണ് അടുത്ത പതിനഞ്ചാം തീയതി. നിന്നെ കണ്ട് കൈയോടെ ക്ഷണിക്കാനാണ് ഞാനിപ്പോ പാലക്കാട്ട് നിന്നും വന്നേ. ഇപ്രാവശ്യം നിന്‍റെ ഒരു ഒഴിവുകഴിവും എനിക്കു കേള്‍ക്കേണ്ടാ.. നീ തന്നെ അത് പ്രകാശനം ചെയ്തിരിക്കും.. ങാ..."

"ഓഹോ.. എല്ലാം നീ തന്നെയങ്ങ് തീരുമാനിച്ചോടാ ഉവ്വേ.. ശരിശരി.. വലിയ വിവാദ നായകനല്ലേ.. അനുസരിക്കാതെ തരമില്ലല്ലോ.."

"നീ ദേ വീണ്ടും... ഹ ഹ ഹ.. എന്നാലും എന്‍റെ സുഹൃത്തേ.. ഒരു പ്രതി പോലും ചിലവാകാതെ ബുക്ക് സ്റ്റാളുകളില്‍ കെട്ടിക്കിടന്ന എന്‍റെ പുസ്തകത്തിനെ ഞൊടിയിടയില്‍ ഇത്രയും വലിയൊരു സംഭവമാക്കിയ നിന്‍റെ കാഞ്ഞ ബുദ്ധിയെ സമ്മതിക്കണം! ആ കടപ്പാട് ഞാന്‍ മരിക്കുവോളം............."

"ഛെ.. മതി നിന്‍റെ കൃതജ്ഞതാസ്തോത്രങ്ങള്‍.... ഡാ സുദര്‍ശാ.... നിങ്ങളൊക്കെ പണ്ട് വട്ടനെന്നു വിളിച്ചു കളിയാക്കിയിരുന്ന ഈ ചെറിയാന്‍റെ ഒരു ചെറിയ വട്ട്... അതില്‍ക്കൂടുതലായി ഇതില്‍ യാതൊന്നുമില്ലാ..."

"ചെറിയാനേ.. നിനക്കിതൊക്കെ നിസ്സാരമായിരിക്കാം പക്ഷേ, നീണ്ട ആറു വര്‍ഷം തലപുകച്ചതിന്‍റെ ഫലമായി, കിടപ്പാടം വരെ പണയം വച്ച് ഇറക്കിയ പുസ്തകത്തിന്‍റെ പരാജയം ശരിക്കുമെന്നെ ആത്മഹത്യയെക്കുറിച്ച് ചിന്തിപ്പിച്ചിരുന്നു. നിന്‍റെയാ വട്ടാണ് എന്നെ രക്ഷിച്ചേ!"

"സുദര്‍ശാ.. ഇക്കാലത്ത് പ്രശസ്തി വേണേല്‍ ഒരു വിവാദച്ചുഴി ഉണ്ടാക്കിയെടുത്തേ തീരൂ.. ബാക്കി കാര്യം ജനങ്ങള്‍ ഏറ്റെടുത്തോളും..പരസ്യവും വേണ്ടാ..പത്തു പൈസ ചിലവും ഇല്ലാ..ഹ ഹ ഹ"

"സാമ്പത്തികമായി തകര്‍ന്നു തരിപ്പണമായി കിടക്കുന്ന വ്യവസായ സംരംഭത്തെ ഒരു തെരുവ് വേശ്യയോടു ഉപമിച്ച നിന്‍റെ ഭാവന അപാരം!... നിന്‍റെ വാക്കും കേട്ട് വിതരണം ചെയ്ത പ്രതികളെല്ലാം പിന്‍വലിച്ച്, "സാമ്പത്തികത്തകര്‍ച്ചയെ ഫലപ്രദമായി നേരിടാം" എന്ന അതിന്‍റെ പേര് "ഒരു വേശ്യയുടെ വീണ്ടുവിചാരം" എന്നാക്കുമ്പോള്‍ സത്യത്തിലെനിക്ക് പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. സംഗതി വിവാദമായപ്പോള്‍ ഞാനാദ്യമൊന്നു വിരളുകയും ചെയ്തു. പുസ്തകം അവാര്‍ഡിനായി പരിഗണിക്കുന്നുണ്ടെന്ന സൂചന സാഹിത്യ അക്കാഡമി അംഗം കോരസാറില്‍ നിന്നും കിട്ടിയതില്‍പ്പിന്നെ ഞാനിപ്പോ നിലത്തൊന്നുമല്ലാ.. "

"ഹ ഹ ഹ ഹ.. 'വിവാദാന്തം വിജയം' എന്ന് ശ്രീ. ചെറിയാന്‍ ബുദ്ധിഭ്രമാനന്ദ തിരുവടികള്‍ പറയുന്നത് ചുമ്മാതാണോ?.."

"അല്ല ചെറിയാനേ.. ഞാനൊരു കാര്യം തുറന്നു ചോദിക്കട്ടേ.... നിനക്ക് ശരിക്കും വട്ടുണ്ടോടാ?.. ഹ ഹ ഹ ഹ ഹ.."

1 comment:

  1. പണ്ടു മനസ്സിലെ മിനിക്കഥാ മത്സരത്തിൽ പോസ്റ്റുചെയ്തപ്പൊഴേ വായിച്ച കഥയാണു്.

    സംഭവം നന്നായിട്ടുണ്ടു്. ചിലർക്കെങ്കിലും നോവുകയും ചെയ്യും.

    എന്നാലും ചോദിക്കയാണു് "അല്ല ഗുരൂ, ഞാനൊരു കാര്യം തുറന്നു ചോദിക്കട്ടേ.... നിനക്ക് ശരിക്കും വട്ടുണ്ടോടാ?.. ഹ ഹ ഹ ഹ ഹ.."

    ReplyDelete