Thursday, April 27, 2017

പീഡകനൊരു പ്രണയലേഖനം

എന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചവരില്‍നിന്ന് രക്ഷതേടി, പാതിരാത്രിയില്‍ നിന്‍റെ വീട്ടില്‍ ഓടിക്കയറിയവളായിരുന്നു ഞാന്‍. മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയില്‍ ഇരുന്നിരുന്ന നീയെന്നെ അവരില്‍നിന്നു രക്ഷിച്ചു. പക്ഷേ, പ്രത്യുപകാരമായി എന്നോട് നീയാവശ്യപ്പെട്ടത്‌ എന്‍റെ ശരീരമായിരുന്നു. നീയെന്‍റെ തളര്‍ന്ന ശരീരത്തെ ബലമായി ഭോഗിക്കുമ്പോള്‍ ഈ സമൂഹത്തോടുള്ള കടുത്തവെറുപ്പായിരുന്നു എന്നില്‍ ഗര്‍ഭംധരിച്ചത്.

തളര്‍ന്നുറങ്ങിക്കിടന്നയെന്നെ രാവിലെ, ചുടുകഞ്ഞിയും ചമ്മന്തിയുമായിവന്ന് നീ വിളിച്ചുണര്‍ത്തുമ്പോള്‍ നിന്‍റെ മുഖത്തിന് ഏതോ ഒരു വിശുദ്ധന്‍റെ ഛായയായിരുന്നു. ലംഘിക്കാനാവാത്ത നിന്‍റെ ആജ്ഞാനുസരണം, ആ കഞ്ഞി മോന്തിക്കുടിക്കുമ്പോള്‍, വാത്സല്യപൂര്‍വ്വം എന്‍റെ തലമുടികളില്‍  തലോടിക്കൊണ്ടിരുന്ന നിന്‍റെ വിരലുകളെ തടയാനുള്ള മനോബലം എനിക്കില്ലായിരുന്നു. ആഹാരം കഴിച്ച്, കുഴഞ്ഞുവീഴാന്‍നിന്നയെന്നെ നീ കൈകളില്‍ താങ്ങിയെടുത്തത് ഓര്‍ക്കുന്നു. ആ സ്പര്‍ശനങ്ങളില്‍നിന്ന് എന്‍റെ മനസ്സിലേക്ക് അപ്പോള്‍ തുളച്ചുകയറിയത് സംരക്ഷണത്തിന്റെയും വാത്സല്യത്തിന്റേയും മിടിപ്പുകളായിരുന്നു. ഞാനൊരുപാട് കൊതിച്ചിരുന്ന, അന്നേവരെ അനുഭവിക്കാന്‍ സാധിക്കാതിരുന്ന ആ വികാരം.

ഉറക്കമുണര്‍ന്നപ്പോള്‍ ഇരുള്‍മൂടിക്കഴിഞ്ഞിരുന്നു. മുറിയുടെ ഒരുമൂലയില്‍ ഇടയ്ക്കിടെ ഇരുട്ടില്‍ ജ്വലിച്ചുകൊണ്ടിരുന്ന ബീഡിയുടെ അങ്ങേയറ്റത്ത്‌ നീതന്നെയായിരിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പക്ഷേ, നീയെന്‍റെ ശരീരത്തില്‍ പിന്നീട് സ്പര്‍ശിക്കുകപോലും ചെയ്തിരുന്നില്ലായെന്നയറിവില്‍ എനിക്ക് നിന്നോട് ഏറെ ബഹുമാനം തോന്നി. കൂടുതലൊന്നും ചിന്തിക്കാന്‍ സാധിക്കുന്നതിലുംമുമ്പ് വീണ്ടും ഉറക്കമെന്നെ കീഴ്പ്പെടുത്തി.

"നീയേതാ പെണ്ണേ? എവിടെനിന്നു വരുന്നു?" എന്നുള്ള ചോദ്യമായിരുന്നു രാവിലെ വിദൂരതയിലേക്ക് കണ്ണുംനട്ട്, പ്രജ്ഞയറ്റപോലെയിരുന്നിരുന്നയെന്
നെ നിന്നോട് പ്രതികരിപ്പിച്ചത്. ജീവിതത്തില്‍ അനുഭവിച്ചുതള്ളിയ ദുരിതങ്ങളൊന്നും നീയെന്നോട്‌ കാണിച്ച പരാക്രമത്തിന്‍റെ മുന്നില്‍ ഒന്നുമല്ലായെന്ന തിരിച്ചറിവില്‍ നീയെന്നെ ആ നെഞ്ചോട്‌ ചേര്‍ത്തുപിടിച്ചു.

"പെണ്ണേ.. നീയിനി എങ്ങോട്ടും പോകേണ്ടാ... ഞാനുണ്ട് നിനക്ക്.. ചെറിയതെങ്കിലും ഇതെന്‍റെ വീടാണ്.. ഇവിടെയാരും നിന്നെ ഉപദ്രവിക്കാന്‍വരില്ലാ.. ബോധമില്ലാതെ ഞാന്‍ നിന്നോട് ചെയ്തത് ക്ഷമിക്കാന്‍പറ്റുമെങ്കില്‍ ക്ഷമിക്കുക. പറ്റിപ്പോയി.. ദുഖമുണ്ട്.. പശ്ചാത്താപവും.. എന്നോട് വെറുപ്പില്ലെങ്കില്‍, എന്‍റെ കൂടെ ജീവിക്കാം. നമ്മുടെ വിവാഹവും ആദ്യരാത്രിയും കഴിഞ്ഞുവെന്ന് കരുതിയാല്‍ മാത്രം മതി.

അലക്സ്... മെക്കാനിക്കല്‍ എഞ്ചിനീയര്‍, സുമുഖന്‍, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ വീടുവിട്ടിറങ്ങിയവന്‍... മയക്കുമരുന്നിന് അടിമപ്പെട്ടവന്‍... സമൂഹത്തോടുള്ള വെറുപ്പില്‍ ഏകാന്തവാസം നയിക്കുന്നവന്‍.. നിന്‍റെ കഥകള്‍ കേട്ടപ്പോള്‍ നീയെന്നോട്‌ കാണിച്ച തെറ്റ് പൊറുക്കാന്‍ എനിക്കായി. നമ്മളൊന്നായി.. ദൈവം കൂട്ടിച്ചേര്‍ത്ത ഒരു ദാമ്പത്യബന്ധം!  എല്ലാ ദുശ്ശീലങ്ങളും ഒഴിവാക്കി നീയെന്നോട്‌ പ്രായശ്ചിത്തം ചെയ്തു. ഇന്നും നിന്നേയും എന്നേയും അന്വേഷിക്കാത്ത വീട്ടുകാരോട് നമ്മള്‍ ചെയ്ത മധുരപ്രതികാരം.

നാളെ നമ്മുടെ ആദ്യരാത്രിയുടെ വാര്‍ഷികമാണ്. ഓര്‍മ്മകളെ ഒന്ന് അയവിറക്കണമെന്ന് തോന്നി. ഗള്‍ഫില്‍ തണുപ്പ് കൂടുതലാണെന്ന് ടി വിയില്‍ പറയുന്നത് കേട്ടു. ആരോഗ്യം ശ്രദ്ധിക്കണേ.. രണ്ടുമാസംകൂടി കഴിഞ്ഞാല്‍, ഒരു കൊച്ചു അലക്സ് നമ്മുടേയിടയിലേക്ക് വരാന്‍പോകുന്നു. നിന്നെയായിരിക്കണം അവന്‍ ആദ്യമായി കാണേണ്ടത്. എന്നെ ഈ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന, നന്മകള്‍മാത്രമുള്ള എന്‍റെ  ജീവനായ നീ..  നിന്‍റെ വരവിന് ദൈവം തടസ്സം നില്ക്കില്ലായെന്നെനിക്ക് ഉറപ്പുണ്ട്.

കത്തെഴുതുകയെന്നത്‌ എന്‍റെയൊരു ബലഹീനതയാണെന്ന് നിനക്കറിയാമല്ലോ... നീയും എന്‍റെ കത്തുകള്‍ക്കുവേണ്ടി കാത്തിരിക്കുന്നുണ്ടെന്ന് എനിക്കറിയാം..  ഫോണിലൂടെ സംസാരിക്കുന്നതിനേക്കാള്‍ നിന്‍റെ മനസ്സില്‍നിന്നുതിരുന്ന വാക്കുകള്‍ വായിക്കാനാണ് എനിക്കിഷ്ടം. എനിക്ക് അതിങ്ങനെ ആവര്‍ത്തിച്ച് വായിക്കാമല്ലോ.. അതുകൊണ്ട് ഈമെയിലുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കട്ടേ.. പക്ഷേ, നാളെ രാവിലെ നീയെന്നെ വിളിക്കണം. നിന്‍റെ ചുടുചുംബനത്തിന് കാതോര്‍ത്ത് ഞാനിരിക്കുന്നു.

നമ്മുടെ ഈ വിവാഹവാര്‍ഷികത്തില്‍, നമ്മളെ ഒന്നാകാനവസരമൊരുക്കിയ  ദൈവത്തിന് നന്ദി പറയുന്നു.

സ്വന്തം പാര്‍വ്വതി.

No comments:

Post a Comment