Tuesday, October 11, 2016

എണ്ണയില്ലെങ്കിലും മീന്‍ പൊരിക്കാം!..

എണ്ണയില്ലെങ്കിലും മീന്‍ പൊരിക്കാം!..
ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്പോള്‍ പുറകിലെ സീറ്റിലിരുന്ന രണ്ടുമലയാളി സഹപ്രവര്‍ത്തകര്‍ ഉണക്കമീന്‍ മാഹാത്മ്യത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടു. തലേദിവസം കഴിച്ച ഉണക്കമാന്തള്‍ (നങ്ക്) ഫ്രൈയുടെ രുചി ഇപ്പോഴും നാക്കില്‍നിന്നും പോയിട്ടില്ലാപോലും!.. എമിരേറ്റ്സ് വിമാനം ദുബായ്എയര്‍പോര്‍ട്ടില്‍ ക്രാഷ്ലാന്‍ഡ്‌ ചെയ്തപ്പോള്‍ തിക്കിത്തിരക്കി വിമാനത്തില്‍നിന്നിറങ്ങാന്‍ തിടുക്കംകൂട്ടിയ മലയാളികള്‍ നാട്ടില്‍നിന്നും കൊണ്ടുവന്ന അച്ചാറുകളും ഉണക്കമീനും ബീഫ്ഫ്രൈയുമൊക്കെ വാരി, നെഞ്ചോട്‌ ചേര്‍ത്തുപിടിച്ച് പുറത്തേക്കുചാടിയത് മറ്റൊന്നുകൊണ്ടും ആയിരുന്നില്ലാ. സ്നേഹത്തില്‍പ്പൊതിഞ്ഞ് അമ്മയും, ഭാര്യയും, സഹോദരിസഹോദരന്മാരും സുഹൃത്തുക്കളുമൊക്കെ തന്നുവിടുന്ന നാടന്‍വിഭവങ്ങള്‍, ഒരു സെന്‍ട്രല്‍ ജയിലിലെ അന്തേവാസികള്‍ എന്നപോലെ മരുഭൂമിയില്‍ ജോലിചെയ്യുന്ന പ്രവാസികളേസംബന്ധിച്ച് ജീവതുല്യം ആകുന്നു. ഏതു ഫേസ്ബുക്ക് / വാട്സാപ്പ് 'ട്രോളന്മാര്‍' പരിഹസിച്ചാലും ജീവന്‍തന്നെപോയാലും, നുമ്മ പ്രവാസികള്‍ അതൊന്നും ഒരുകാരണവശാലും വിടമാട്ടേ...
വിഷയത്തിലേക്ക് വരാം.. മേല്പ്പറഞ്ഞ സംഭാഷണം കേട്ടുകൊണ്ടിരിക്കേയാണ് കുറച്ചുദിവസം മുമ്പ് ഒരു കന്യാകുമാരിക്കാരന്‍ സുഹൃത്ത് നാട്ടില്‍നിന്നും വന്നപ്പോള്‍ കൊണ്ടുവന്നുതന്നിരുന്ന ഉണക്കമാന്തളുകളില്‍ കുറച്ച് റഫറിജറേറ്ററില്‍ ഇരിക്കുന്നുവല്ലോ എന്നൊരുചിന്ത ഉണ്ടായത്. എനിക്കുള്ള ഭക്ഷണം കമ്പനിവക ആയതിനാല്‍ അപൂര്‍വ്വമായേ റൂമില്‍ പാചകംചെയ്യാറുള്ളൂ. റൂമുകളില്‍ പാചകം അനുവദനീയവുമല്ലാ. പിന്നേ, വല്ലപ്പോഴും നാടന്‍മത്തിക്കറി, കപ്പ, ബീഫ്, സാമ്പാര്‍ എന്നിവയൊക്കെ കഴിക്കണമെന്ന കലശലായ പ്രലോഭനം ഉണ്ടാവുന്ന അവസരങ്ങളില്‍ രഹസ്യമായി ഇവ ഉണ്ടാക്കിക്കഴിക്കുവാന്‍ ഒരു ഹോട്ട്പ്ലേറ്റും അല്ലറചില്ലറ പാത്രങ്ങളും മസാലപ്പൊടികളൊക്കെ നുമ്മ കരുതിയിട്ടുമുണ്ട്.
ഇന്ന് ഉണക്കമീന്‍കൂട്ടി രണ്ടുപിടി ചോറ് കഴിച്ചിട്ടുതന്നേ കാര്യം എന്നചിന്തയില്‍ റൂമില്‍ എത്തിയപാടേ കുറച്ച് മീനെടുത്ത് കഴുകിവൃത്തിയാക്കി മുളകെല്ലാംതേച്ച്, ഒളിപ്പിച്ചുവച്ചിട്ടുള്ള ഹോട്ട്പ്ലേറ്റ് എടുത്തുപ്ലഗ് ചെയ്ത് അതില്‍ ഫ്രൈപാന്‍ വച്ച് ചൂടാക്കി. അപ്പോഴാണ്‌ ഒരു പ്രതിസന്ധി തലപൊക്കിയത്. എണ്ണ ഒരുതുള്ളിപോലും എടുക്കാനില്ലാ. ഹോട്ട്പ്ലേറ്റ് ഓഫ്‌ ചെയ്ത് റൂം മുഴുവന്‍ എണ്ണയ്ക്കായി പരതി. നോ രക്ഷ. ഇനിയിപ്പോ കടയില്‍പ്പോയി വാങ്ങാനൊന്നും വയ്യാ.. നാടന്‍ഉരുപ്പടി കളയാനും തോന്നുന്നില്ലാ. ഡിങ്കനോട് പ്രാര്‍ത്ഥിക്കുക തന്നേ. എന്തേലുംവഴി കാണിച്ചുതരാതിരിക്കില്ല.
അത്ഭുതം.. ഐഡിയ കിട്ടി!.. ഡിങ്കന് സ്തോത്രം..
വീണ്ടും ഫ്രൈപാന്‍ ചൂടാക്കി. അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ചു. തിളയ്ക്കുന്ന വെള്ളത്തിലേക്ക് മീന്‍ ഇട്ട് ഒരല്പനേരം മൂടിവച്ച് വേവിച്ചു. അതാ.. വെള്ളമെല്ലാംവറ്റി, മാന്തള്‍ഫ്രൈ (ഫ്രൈ എന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ റോസ്റ്റ് എന്നും പറയാം) റെഡി.
പിന്നീടാണ് ഈ വിഭവത്തിന്‍റെ ഗുണഗണങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്.
രക്തത്തിലെ കൊളസ്ട്രോള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്ന എണ്ണ ഒഴിവാക്കാം. എണ്ണയില്‍ പൊരിക്കുമ്പോള്‍ പുറത്തേക്ക് പ്രവഹിക്കുന്ന ഗന്ധം ഒഴിവാക്കാം. അതുകൊണ്ട് പ്രധാനമായി രണ്ടുഗുണം വേറെയുമുണ്ട്. ക്യാമ്പിലെ സുരക്ഷാഉദ്യോഗസ്ഥന്മാര്‍ക്ക് പാചകം നടക്കുന്നുവെന്ന് ഒരു പുടിയും കിട്ടൂലാ.. പിന്നേ, അയല്‍വാസികളായ ഉണക്കമീന്‍കൊതിയന്മാരുടെ കൊതിപറ്റുകയുമില്ല.ബാക്കിവരുന്ന എണ്ണ ഒഴിച്ചുകളയുന്നതുമൂലമുള്ള പരിസരമലിനീകരണം ഒഴിവാക്കാം. എണ്ണയുടെ കാശും ലാഭം... എന്തേ?....
എന്നോടാ കളി... ഹും
(ചുമ്മാ...)

2 comments:

  1. കൊള്ളാം. നല്ല രസമുള്ള ശൈലി..ലളിതം..ആശംസകൾ


    ReplyDelete