Tuesday, December 8, 2015

ജന്മാവകാശം

തണുപ്പ് മാമലകളില്‍ നിന്നിറങ്ങി 
കുടിലുകളെ ഗ്രസിച്ചെങ്കിലല്ലേ 
പുതപ്പിന് നിവരാനും അതില്‍ 
ആളെ ചുരുട്ടിവയ്ക്കാനും കഴിയൂ?..
ഭൂമി സര്‍വ്വശക്തിയുമെടുത്ത് അതിന്‍റെ 
അച്ചുതണ്ടില്‍ കറങ്ങിയിരുന്നില്ലെങ്കില്‍ 
ഒരുപോള കണ്ണടയ്ക്കാന്‍ വരെ കഴിയാതെ 
മനുഷ്യന്‍ ഉഴറിയിരുന്നേനെയല്ലോ?..
മേഘങ്ങളെ കറുപ്പിച്ചും പിന്നെ 
സര്‍വ്വശക്തിയുമെടുത്ത് വലിച്ചു കീറിയും 
പ്രകൃതി, വിയര്‍പ്പുകണങ്ങളെ താഴോട്ട് 
കുടഞ്ഞെറിഞ്ഞിരുന്നില്ലെങ്കില്‍ ഒരു 
പുല്‍നാമ്പിനു വരെ സൂര്യപ്രകാശം 
കാണാനൊക്കുമായിരുന്നുവോ?
എന്നിട്ടോ, ചോരയും നീരുമൂറ്റി അവകളെ  
അതിശയോക്തികളില്‍ കുടുക്കിയിട്ട് കൊണ്ട് 
പുച്ഛിക്കുവാനാണത്രേ മാനവര്‍ക്കിഷ്ടം!
അല്ലാ.. ഈ അഹങ്കാരവും നന്ദികേടും 
ഏദെന്‍ തോട്ടത്തിന്‍ മദ്ധ്യത്തിലെ 
നന്മതിന്മകള്‍ കായ്ക്കുന്ന വൃക്ഷത്തിന്‍റെ 
കനിയറുത്ത ഉണങ്ങാത്ത മുറിവില്‍ നിന്നും 
പുറപ്പെട്ടൊരു നിലയ്ക്കാത്ത ലാവയായി  
ലോകം മുഴുവന്‍ പരന്നൊഴുകി നമ്മുടെ 
വിധി പോലൊരു സുപ്രഭാതത്തില്‍ നമ്മിലും 
സന്നിവേശിക്കപ്പെട്ടതിനു കാരണക്കാര്‍ 
ഒരിക്കലും നമ്മളായിയിരുന്നില്ലല്ലോ.. 
ചുമ്മാ ഓരോന്നും ഇങ്ങനെയുണ്ടാക്കി വച്ചിട്ട് 
പാവം മനുഷ്യരെ പഴിക്കാന്‍ നോക്കുന്നുവോ?
ഈ നന്ദികേടും നെറികേടുമെല്ലാം ഞങ്ങള്‍ക്ക്
തായ് വഴി ജന്മനാലുണ്ടായ അവകാശങ്ങളാണ്
കൊക്കില്‍ ജീവനുള്ളിടത്തോളം കാലം 
അവയില്‍ ഞങ്ങള്‍ ജീവിക്കുകയും ചെയ്യും. 
 
- ഗുരുവായൂര്‍ 

No comments:

Post a Comment