Wednesday, August 20, 2014

സ്വയം എരിഞ്ഞടങ്ങുന്നവര്‍


"സജീവവും ജീവദായകവുമായ ശബ്ദത്താല്‍ ലാസറിനെ ഉയിര്‍പ്പിച്ച കര്‍ത്താവേ, ആ ശബ്ദം മഹനീയമായ നീതിവിധിയുടെ ദിവസത്തില്‍ നിന്റെ ദാസനെ വിളിക്കുകയും, നിന്റെ വലത്തുഭാഗത്തു നിറുത്തുകയും ചെയ്യട്ടെ. പാപങ്ങള്‍ പൊറുക്കുന്നവനും കരുണനിറഞ്ഞവനും നീതിമാനുമായ വിധികര്‍ത്താവേ, ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും..."

"ആമ്മേന്‍.. കര്‍ത്താവേ, അനുഗ്രഹിക്കേണമേ"

"കര്‍ത്താവേ, മരിച്ചവരെ നീ കരുണാപൂര്‍വ്വം ജീവിപ്പിക്കണമേ. ജീവിക്കുന്നവരെ ദയാപൂര്‍വ്വം പരിപാലിക്കേണമേ. ഉത്ഥാനം പ്രതീക്ഷിച്ചു മരണമടഞ്ഞവരെ ജീ മഹിമയോടുകൂടെ ഉയിര്‍പ്പിക്കേണമേ. ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും..."

"ആമ്മേന്‍... കര്‍ത്താവേ, അനുഗ്രഹിക്കേണമേ".

"സകലത്തിന്റെയും നാഥനും ദൈവവുമായ മിശിഹായേ, നിന്റെ കുരിശിന്റെ അടയാളത്തോടും ദൈവദൂതന്മാരുടെ അകമ്പടിയോടും കൂടെ വാനമേഘങ്ങളില്‍ നീ പ്രത്യക്ഷനാവുകയും, സ്വര്‍ഗ്ഗരാജ്യത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുകയും, മരിച്ചവര്‍ അക്ഷയരായി കബറിടങ്ങളില്‍ നിന്നുയിര്‍ക്കുകയും, ദുഷ്ടജനങ്ങള്‍ നീതിമാന്മാരില്‍നിന്നു വേര്‍തിരിക്കപ്പെടുകയും ചെയ്യുന്ന ഭയാനകമായ വിധിദിവസത്തില്‍ നിന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി ലോകാരംഭത്തില്‍ തന്നെ സജ്ജമാക്കപ്പെട്ടിരിക്കുന്ന സ്വര്‍ഗ്ഗരാജ്യത്തിലേയ്ക്കു ഞങ്ങളുടെ ഈ സഹോദരനെ നീ സ്വീകരിക്കേണമേ. ഞങ്ങളിലും ഞങ്ങളുടെ സമൂഹത്തിലും നിന്റെ കൃപയും അനുഗ്രഹവും നിരന്തരം വസിക്കുമാറാകട്ടെ. ഇപ്പോഴും എപ്പോഴും എന്നേയ്ക്കും..."

"ആമ്മേന്‍..."

"മനുഷ്യാ നീ മണ്ണാകുന്നു.. മണ്ണിലേക്ക് തന്നെ മടങ്ങുന്നുവെന്നോര്‍ത്തു കൊള്‍കാ..."   

പുരോഹിതന്‍ കുന്തിരിക്കത്തിന്‍ മണികള്‍ കുഴിയിലേക്കും ശവശരീരത്തിലെക്കും  വിതറി ആശിര്‍വദിച്ചു നെറ്റിയില്‍ കുരിശും വരച്ച് മരണാനന്തര കര്‍മ്മങ്ങള്‍ അവസാനിപ്പിച്ചു സെമിത്തേരിക്കു പുറത്തു പോയി. 

റീത്തുകളെല്ലാം എടുത്തു മാറ്റി ശവപ്പെട്ടി അടച്ചു കയറുകള്‍ കൊണ്ട് കെട്ടി അത് കുഴിയിലേക്ക് താഴ്ത്തപ്പെടുമ്പോള്‍ രമേഷിന്റെ കണ്ണുകളില്‍ നിന്നും നീര്‍ത്തുള്ളികള്‍ ഉരുണ്ടു വീണു. 

"അവന്‍റെ ശല്യം തീര്‍ന്നു. അലക്സ് ഇതാ ഓര്‍മ്മയായിരിക്കുന്നു.. " 

----------------------------------------------------------------------------------------------------------------------

"ഛെ.. എന്താ രമേഷ് ഇത്?... എപ്പോള്‍ നോക്കിയാലും നിനക്ക് ഈ പഠിക്കണം പഠിക്കണം എന്ന വിചാരമേ ഉള്ളൂ?.. കഷ്ടം.. നിന്നെപ്പോലുള്ളവരെ കണ്ടിട്ടാ ഈ പുസ്തകപ്പുഴു എന്ന പ്രയോഗം തന്നെ മലയാളത്തില്‍ ഉണ്ടായതെന്നു തോന്നുന്നു... ഹ ഹ ഹ ഹ "

രമേഷ് വായിച്ചു കൊണ്ടിരുന്ന രസതന്ത്രം പുസ്തകം പിടിച്ചു വാങ്ങിക്കൊണ്ട്  സഹപാഠിയും ഹോസ്റ്റലിലെ സഹമുറിയനുമായ അലക്സ്.

"എടാ അലക്സേ.. പരീക്ഷയ്ക്കിനി ഒരാഴ്ച്ചയല്ലേ ഉള്ളൂ.. നിന്നെപ്പോലെ കൂര്‍മ്മബുദ്ധി ദൈവം തന്നിരുന്നെങ്കില്‍ എനിക്കിതില്‍ ഏതുനേരവും കമിഴ്ന്നു കിടക്കേണ്ട യാതൊരാവശ്യവും ഉണ്ടായിരുന്നില്ല... നീയൊക്കെ ദൈവാനുഗ്രഹം ഉള്ളോനാടാ..." മന്ദഹസിച്ചു കൊണ്ട് രമേഷ്.

"രമേഷ്..എല്ലാത്തിനും ഒരു സമയം ഉണ്ട്.. നീ കിടന്നു ഇങ്ങനെ മരിച്ചു പഠിച്ചോണ്ടൊന്നും ഒരു കാര്യോല്ലാ... റസ്റ്റ്‌ എടുക്കേണ്ട നേരത്ത് റസ്റ്റ്‌ എടുക്കണം.. ഭക്ഷണം കഴിക്കേണ്ട നേരത്ത് അത് ചെയ്യണം.. ഉറങ്ങേണ്ട നേരത്ത് ഉറങ്ങണം.. എന്നാലൊക്കെയേ വായിക്കുന്നതൊക്കെയുയം നിന്‍റെ തലയില്‍ കേറൂ.. അല്ലാതെ ചുമ്മാ ഇങ്ങനെ ഏതുനേരവും... അവനവന്‍റെ കടമകള്‍ മര്യാദയ്ക്കു ചെയ്യാതെ എന്തിനും ഏതിനും പഴിക്കാനൊരാളുണ്ട്.. ദൈവം.. കഷ്ടം.. "  

അലക്സ് നിമിഷനേരം കൊണ്ട് ഒരു ഉപദേശകനായി  

"സോറി അലക്സ്.. നീ പറയുന്നതൊന്നും എന്‍റെ തലയില്‍ കേറില്ല.. പരീക്ഷയെക്കുറിച്ച് ഓര്‍ക്കുമ്പോഴേ എന്‍റെ നെഞ്ചു കിടുങ്ങുന്നു"

"ഓക്കേ. പട്ടിയുടെ വാല് കുഴലിലിട്ടു പിന്നെയും നേരെയായേക്കാം.. പക്ഷെ നിന്‍റെ കാര്യം....ഹ ഹ ഹ...  ങാ.. അതൊക്കെ പോട്ടെ.. ഡാ നാളെയല്ലേടാ നമ്മുടെ നിഷയുടെ പിറന്നാള്‍?.. നമ്മള്‍ എന്തെങ്കിലും ഒരു ഗിഫ്റ്റ് അവള്‍ക്കു വാങ്ങിക്കൊടുക്കെണ്ടേ.. ക്ലാസ് മേറ്റ്, ഫ്രണ്ട്സ് എന്നൊക്കെ പറഞ്ഞു ഇങ്ങനെ ഡയലോഗ് അടിച്ചു നടന്നാല്‍ മാത്രം മതിയോ?.. "

"ആണോ അലക്സ്?.. ഞാനതങ്ങു മറന്നു.. ആകെ ടെന്‍ഷന്‍.. വീട്ടില്‍ അമ്മയ്ക്കു നല്ല സുഖല്ലാ... പോരാത്തതിന് പരീക്ഷയും.. ഒക്കെക്കൂടി... "

"ഹും.. രൂപയുടെ കാര്യമോര്‍ത്തു നീ പേടിക്കണ്ടാ.. എന്‍റെ പിറന്നാളിനു ഡ്രസ്സ്‌ വാങ്ങാനായി ട്രീസാമ്മ സ്പെഷ്യലായി അയച്ചിരുന്ന രൂപ ഞാന്‍ തൊടാതെ വച്ചിട്ടുണ്ട്. ഡ്രസ്സ്‌ വാങ്ങാന്‍ പോകുന്ന നേരമാണ് എനിക്ക് നിഷയുടെ പിറന്നാളിനെക്കുറിച്ച് ഓര്‍മ്മ വന്നത്.. അപ്പോള്‍ അവള്‍ക്കൊരു ഗിഫ്റ്റ് ഇതോണ്ട് വാങ്ങാമെന്നു കരുതി മടങ്ങി വന്നു.. ഷീ ഈസ്‌ വെരി നൈസ് ഡാ.. അവള്‍ക്കു എന്നെപ്പോലെ അധികമാരുമില്ലാ.. നമ്മളൊക്കെയാണ് അവള്‍ക്കു ഏറ്റവും അടുത്ത ബന്ധുക്കള്‍ " 

"അലക്സ്.. നീ മൂഡോഫ് ആവല്ലേ.. ഞാനിതാ വന്നു കഴിഞ്ഞൂ.. പറയൂ എവിടെ നിന്നാ ഗിഫ്റ്റ് വാങ്ങേണ്ടേ?.. "

---------------------------------------------------------------------------------------------------------------------

അലക്സ്.. അവനൊരു അനാഥനാണ്.. പിറന്നപടി കര്‍ണാടക-ഗോവ അതിര്‍ത്തിയായ കാണ്‍കോണിലെ ഒരു വിജനമായ ബസ്റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട ഒരു മനുഷ്യജന്മം.. റെയില്‍വേ സ്റ്റേഷനടുത്തുള്ള ബാറിന്‍റെ സമീപത്തു, നല്ല എരിവും സ്വാദിഷ്ടവുമായ കറികള്‍ വില്‍ക്കുന്ന സ്റ്റാള്‍ നടത്തിയിരുന്ന ട്രീസ ആന്‍റി, രാത്രി തന്‍റെ കടയടച്ചു വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആ പിഞ്ചു കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടത്.  

ട്രീസയ്ക്കു വിവാഹപ്രായമെത്തി നില്‍ക്കുന്ന കാലയളവില്‍, മലയാളിയായ അമ്മയുടേയും ഗോവക്കാരനായ അച്ഛന്റേയും അപകടമരണത്തിനു ശേഷം, ഒറ്റത്തടിയായി വിധിയോടു മല്ലിട്ടു ജീവിച്ചു വന്നിരുന്ന അവര്‍ക്ക്, അവനൊരു മകനായി. മദ്ധ്യവയസ്ക്കയായിരുന്ന ട്രീസയുടെ ജീവിതത്തിലേക്ക് സന്തോഷം മടങ്ങി വന്നു. കുടിയനായിരുന്ന അച്ഛനെ, അയാള്‍ മരിച്ചിട്ട് ഇരുപതു വര്‍ഷമായിട്ടും അവര്‍ക്ക് വെറുപ്പായിരുന്നു. എന്നാല്‍ സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും പര്യായമായിരുന്ന തന്‍റെ അമ്മയോടുള്ള ആദരസൂചകമായി, ആ സംസ്ക്കാരത്തില്‍ത്തന്നെ അലക്സിനെ വളര്‍ത്താന്‍ അവര്‍ തീരുമാനിച്ചു. 

അലക്സ് എല്ലാ കാര്യങ്ങളിലും മിടുമിടുക്കനായിരുന്നു .. അമ്മ എന്നു പറഞ്ഞാല്‍ അവന്‍ ജീവന്‍ കളയും.. ട്രീസാമ്മ അവന്‍റെ യഥാര്‍ത്ഥ അമ്മയല്ല എന്നവന്‍ അറിഞ്ഞത് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു എങ്കിലും അതവനില്‍ ഒരു വിഷമവും ഉണ്ടാക്കിയിരുന്നില്ല. ബന്ധം കൊണ്ടല്ല കര്‍മ്മങ്ങള്‍ കൊണ്ടാണ് സ്നേഹം ഉണ്ടാകുന്നത് എന്ന് അവനെ ഉപദേശിച്ചത്, അടുത്ത കൂട്ടുകാരനായ രമേഷായിരുന്നു.   

നെഗറ്റീവ് ആയി ഒന്നും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാത്ത, എപ്പോഴും ചിരിക്കുന്ന മുഖവുമായി സന്തോഷവാനായിരിക്കാന്‍ ആഗ്രഹിക്കുന്ന, ചുറുചുറുക്കുള്ള പ്രകൃതമായിരുന്നു  അലക്സിന്... ക്ലാസ്സില്‍ ആണെങ്കിലും സ്പോര്‍ട്സില്‍ ആണെങ്കിലും എപ്പോഴും ഒന്നാമന്‍. കോളേജ് വോളിബോള്‍ ടീമിന്‍റെയും ക്രിക്കറ്റ് ടീമിന്‍റെയും നായകപദവി ഒരുമിച്ചലങ്കരിക്കുന്ന അരോഗദൃഡഗാത്രന്‍.  

മണിപ്പാല്‍ യൂണിവേര്‍സിറ്റിയിലെ മൈക്രോബയോളജി കോഴ്സില്‍ സഹപാഠിയായിരുന്ന നിഷയെ അവനു തുടക്കം മുതലേ ഇഷ്ടമായിരുന്നു. സെന്റ്‌. ആന്‍സ് ഓര്‍ഫനേജിലെ അന്തേവാസിയും കൂടിയായിരുന്ന സുന്ദരിയായ നിഷയോട് അവനടുപ്പം തോന്നിയത്, അവളൊരു അനാഥ ആയതുകൊണ്ടും ആയിരിക്കാം. ആരും ബഹുമാനിക്കുന്ന ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു അവള്‍. ഒറ്റ നോട്ടത്തില്‍ ഒരു തന്റേടിയാണെന്ന് തോന്നിപ്പിക്കുമെങ്കിലും അടുത്തിടപഴകുന്നവര്‍ക്ക് അവളൊരു നല്ല മനുഷ്യസ്നേഹിയാണെന്ന് മനസ്സിലാവും.

അവളുമായുള്ള അടുപ്പം അലക്സിനു ഒരു തരം ഭ്രാന്തിലേക്ക് നയിച്ചിരുന്നുവോ, എന്നു പലപ്പോഴും രമേഷിനു തോന്നിയിട്ടുണ്ട്. തന്‍റെ ജീവനേക്കാള്‍ ഉപരി അവനവളെ സ്നേഹിച്ചിരുന്നു. യാതൊരു ദുസ്സ്വഭാവങ്ങള്‍ക്കും അടിമയല്ലാതിരുന്ന അലക്സ് ഒരു ലഹരിയായി അവളെ എന്നും മനസ്സില്‍ ഉപാസിച്ചു. പക്ഷെ, അനാഥാലയത്തിന്‍റെ നിയന്ത്രണങ്ങളില്‍ വളരുന്ന അവളുമായി സംഗമിക്കാന്‍, കോളേജില്‍ വച്ചു മാത്രമേ അവനു സാധിച്ചിരുന്നുള്ളൂ. 
പതിയെപ്പതിയെ അലക്സിന്‍റെ ശുഭാപ്തി വിശ്വാസം സ്ഫുരിക്കുന്ന പ്രവൃത്തികള്‍ എല്ലാം തുലോം കുറഞ്ഞു. എന്തിനും ഏതിനും രമേഷിന്റെ ഉപദേശം തേടുന്ന ഒരുതരം മാനസികാവസ്ഥ.

മറ്റുള്ളവരുടെ മുന്നില്‍ നല്ല ബോള്‍ഡ് ആയ നിഷ പക്ഷെ അവനു മുന്നില്‍ ഒരു തൊട്ടാവാടിയും പരിഭവക്കാരിയും ആയിരുന്നു. എന്നും വൈകുന്നേരങ്ങളില്‍ അവളുമായുള്ള പിണക്കങ്ങളുടെ കഥ പറയാനേ അവനു നേരമുള്ളൂ..  രമേഷിനെ അവനു നല്ല വിശ്വാസമായിരുന്നു. രമേഷ് എന്ത് പറഞ്ഞാലും അലക്സ് ഹൃദയത്തില്‍ ആവാഹിച്ചു മനസ്സിലാക്കുകയും അനുസരിക്കുകായും ചെയ്യും. ക്ഷിപ്രകോപിയും എന്നാല്‍ ലോലഹൃദയനുമായ അലക്സിന്‍റെ, അവളുമായുള്ള എല്ലാ പിണക്കങ്ങളും, രമേഷിന്റെ തന്ത്രപരമായ ഇടപെടലുകള്‍ കൊണ്ട് എപ്പോഴും പരിഹരിക്കപ്പെടും. 

"രമേഷ്.. നീയില്ലായിരുന്നെങ്കില്‍.. എന്‍റെ മണ്ടന്‍ചിന്തകളെക്കുറിച്ച് എന്നെ നീ ബോധാവാനാക്കിയിരുന്നില്ലെങ്കില്‍‍.. നിനക്കും അവള്‍ക്കും എന്നെ നഷ്ടമായേനേ.. ഇന്നലെ വൈകീട്ട് റെയില്‍വേ ട്രാക്കിനടുത്തു ഇരിക്കുമ്പോഴാണ് നീ പറഞ്ഞതൊക്കെ എന്‍റെ തലച്ചോറിലേക്ക് ഇടിമിന്നല്‍ പോലെ കടന്നു വന്നത്. പാവം നിഷ.. ഞാനെന്തൊരു ക്രൂരന്‍ ആണല്ലേ.. രാവിലെകാണുമ്പോള്‍ എന്നെക്കുറിച്ചാലോചിച്ചു ആകെയൊരു പരുവത്തിലായിരുന്നെടാ അവള്‍.. എന്നെ കണ്ടതോടെ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.. അതില്‍  എന്‍റെ എല്ലാ പരിഭവവും ഒലിച്ചു പോയി...താങ്ക്യൂ ഡാ.. താങ്ക്യൂ വെരി മച്ച്".

"ഡാ.. അവള്‍ നിനക്കുള്ളവള്‍ ആണെങ്കില്‍ നിനക്കു തന്നെ കിട്ടും.. അലക്സേ.. നിന്നെ വല്ലാതെ അഹങ്കരിപ്പിക്കാന്‍ വേണ്ടി പറയുകയല്ല.. നീ ശരിക്കും ഒരു ബെസ്റ്റ് പയ്യനാടാ.. ഇത്രയും ഡീസന്റ് ആയി നിന്നെ വളര്‍ത്തിയെടുത്തതിനു നിന്‍റെ അമ്മയെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. ഷീ ഈസ്‌ ഗ്രേറ്റ്.. "  രമേഷിന്റെ വാക്കുകള്‍ കേട്ട് അലക്സിന്‍റെ കണ്ണുകളില്‍ സന്തോഷാശ്രുക്കള്‍ തെളിഞ്ഞു. 

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഇരുപതാം തീയതി ക്രിസ്തുമസ് വെക്കേഷനുവേണ്ടി കോളേജ് അടയ്ക്കുന്ന ദിവസം, ക്രിസ്തുമസ് പപ്പയായി വേഷമിട്ട് ക്ലാസുകളില്‍ പോയി ക്രിസ്തുമസ്സിന്റെ മംഗളങ്ങള്‍ നേരാനായി, അലക്സ് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന നേരത്തായിരുന്നു, അവന്‍റെ അമ്മയുടെ മരണവിവരം രമേഷിന്റെ മൊബൈലിലേക്ക് ഒരു കൊടുങ്കാറ്റു പോലെ പാഞ്ഞു വന്നത്‌. അവരുടെ അയല്‍വാസിയും, കാണ്‍കോണിലെ അലക്സിന്‍റെ വസതി സന്ദര്‍ശിക്കുമ്പോഴൊക്കെ സൗഹൃദം പുലര്‍ത്തിയിരുന്ന ആളുമായിരുന്ന നല്ല അയല്‍ക്കാരന്‍,  ഡൌഗ്ലസ്‌ അങ്കിളിന്റെ വാക്കുകള്‍ രമേഷിനു തലച്ചോറു മരവിക്കുന്ന പ്രതീതിയുണ്ടാക്കി.  

അലക്സാണെങ്കില്‍ ആകെ  ആഘോഷത്തിമിര്‍പ്പിലും..  

പൊട്ടിച്ചിരിച്ചു കൊണ്ട് ക്ലാസുകള്‍ തോറും കയറിയിറങ്ങി, താമാശകളും കുസൃതികളും ഗോഷ്ടികളും കാണിച്ചു കറങ്ങിനടന്ന അലക്സിന്റെയും കൂട്ടുകാരുടെയും കൂട്ടത്തില്‍, പൊട്ടാന്‍ വെമ്പുന്നൊരു അണക്കെട്ടു പോലെ, സമ്മര്‍ദ്ദമേറിയ ഹൃദയവുമായി രമേഷ് അസ്തപ്രജ്ഞനായി നടന്നു. 

ട്രീസ ആന്റിയുടെ വിയോഗം സ്വാഭാവികമായും അലക്സിനെ തളര്‍ത്തി. അവന്‍ പിന്നെ അവധിക്കാലങ്ങള്‍ ചെലവഴിക്കാന്‍ കാണ്‍കോണില്‍ പോകാതെയായി. രമേഷിന്റെയൊപ്പം അവന്‍റെ വടക്കാഞ്ചേരിയില്‍ ഉള്ള വസതിയിലെക്കാണ് പോകാറ്. രമേഷിന്റെ മാതാപിതാക്കള്‍ക്കും സഹോദരര്‍ക്കും അവനൊരിക്കലും ഒരു അന്യന്‍ ആയിരുന്നില്ല. 

നിഷയുടെ സാമീപ്യം അവനു ഒത്തിരി ആശ്വാസങ്ങള്‍ പകര്‍ന്നു കൊടുത്തു. പക്ഷെ അവര്‍ തമ്മിലുള്ള അടിപിടികള്‍ക്ക് അപ്പോഴും രാമരാവണയുദ്ധത്തിന്‍റെ ചൂടായിരുന്നു. ഇങ്ങനെയൊരു ജോഡി ഈ ലോകത്തിലേ ചിലപ്പോള്‍ ഉണ്ടാവില്ല. ഇന്നു പരസ്പ്പരം 'കൊന്നുകൊലവിളിച്ചവര്‍' നാളെ നളദമയന്തിമാരെപ്പോലെ കൂട്ടായി നടക്കും. 

"എന്നും മനുഷ്യനു ഒരു സ്വൈര്യവും തരില്ലാന്നു വച്ചാല്‍.. ചാവും ഞാനിപ്പോ ചാവും.. എന്നല്ലാതെ നിനക്കൊന്നും പറയാനില്ലേ?.. എന്നാ പോയി ചാവ്.. എനിക്ക് മടുത്തു നിന്‍റെ പ്രശ്നങ്ങള്‍ കേട്ടു കേട്ട്.. പോയി പണി നോക്ക്.. ഇനി നീ ഇതും പറഞ്ഞു എന്‍റെ കണ്‍വെട്ടത്തു കാണരുത്.. ഹും.."  

പതിവുപോലെ അവളെക്കുറിച്ചു പരാതിയുമായി വന്ന അലക്സിനോട് ഒരിക്കല്‍ രമേഷ് അസഹ്യതയോടെ പറഞ്ഞു. ദുര്‍ബലഹൃദയനായ അവനിലത് മ്ലാനതയുണ്ടാക്കി..

പിന്നെയും ദിവസങ്ങള്‍ കടന്നു പോയി.. ചുറുചുറുക്കുള്ള അലക്സിന്‍റെ പ്രകൃതങ്ങളില്‍ മാറ്റങ്ങള്‍ ദര്‍ശിക്കപ്പെട്ടപ്പോള്‍ രമേഷ് കാര്യം തിരക്കി.. 

"എനിക്ക് ഈ ലോകത്തില്‍ ഇപ്പോള്‍ ആകെയുള്ളത് നീയും പിന്നെ നിഷയുമാണ്.. രണ്ടുപേരും ഇപ്പോള്‍ എന്നില്‍ നിന്നും അകന്നുകൊണ്ടിരിക്കുകയാണോ എന്നൊരു ശങ്ക..  ദൈവമേ.. എന്തിനു നീയെന്നെ ഒരു അനാഥനാക്കി സൃഷ്ടിച്ചു?.. എനിക്കൊന്നു മരിച്ചു കിട്ടിയാല്‍ മതിയായിരുന്നു."

"എടാ.. നിനക്ക് ഞങ്ങളോടുള്ള സ്നേഹം അമിതമാവുന്നതുകൊണ്ട് നിനക്കു ചുമ്മാ തോന്നുന്നതാണ് അതൊക്കെ.. ഛെ ഛെ മോശം.. നിന്നെപ്പോലെ കാര്യബോധമുള്ളവര്‍ ഒരിക്കലും ഇങ്ങനെയാവരുത് ട്ടോ.. എന്തിനും ഏതിനും ഒരു ലിമിറ്റ് വയ്ക്കണം.. ഇനി അത് ഏതു തരത്തിലുള്ള സ്നേഹബന്ധമായാല്‍ പോലും.. പണത്തിനോടും സ്ഥാനമാനങ്ങളോടും മാത്രമല്ല മനുഷ്യന് അതിമോഹമുള്ളത്.. സ്നേഹത്തോടും പരിചരണത്തോടും അങ്ങനെത്തന്നെയാണ്. നിന്‍റെ പ്രോബ്ലം ഇപ്പോള്‍ അതാണ്‌.. അടങ്ങിയിരി അവിടെ.. നല്ല അടി കിട്ടേണ്ടെങ്കില്‍.. ഹും.."     

അലക്സ് വിങ്ങിപ്പൊട്ടുന്നത്‌ കണ്ട് രമേഷ് സ്വാന്തനിപ്പിച്ചു. എന്നിട്ടും അലക്സിന്‍റെ മുഖത്ത് പഴയപോലുള്ള പ്രസരിപ്പ് പ്രകടമായിരുന്നില്ല. 

അലക്സിനു മേല്‍ നിഷയ്ക്ക് അതിതീവ്രമായ പോസ്സസ്സീവ്നസ് ആയിരുന്നു. സ്വതവേ ഒരു ലാഘവബുദ്ധിയും പരോപകാരിയുമായിരുന്ന അലക്സ്, കൂട്ടുകാരുടെ പല കാര്യങ്ങളിലും നിരന്തരം ഇടപഴകുമ്പോള്‍ പലപ്പോഴും അവളെ ഗൌനിക്കാന്‍ മറന്നുപോകും.. അതായിരുന്നു അവളുടെ പരിഭവങ്ങളുടെ പ്രധാന വിഷയം. ഓര്‍ക്കാനായി മറ്റാരുമില്ലാത്ത അവളാണെങ്കില്‍, അതൊക്കെ വളരെ ഗൗരവത്തോടെ എടുത്ത് അലക്സിനെ പരിഭവങ്ങള്‍ നിറഞ്ഞ കുത്തുവാക്കുകള്‍ കൊണ്ട് പൊറുതിമുട്ടിക്കും.. എന്നാല്‍, നിഷ്ക്കളങ്കനായ അലക്സില്‍ അത് ദേഷ്യവും വിഷമവും ഉണ്ടാക്കും. നിയന്ത്രണം വിട്ടു അവനും അവളോട്‌ കണ്ണില്‍ ചോരയില്ലാത്ത പോലെ സംസാരിക്കും.. അവസാനം.. രമേഷിന്റെ അടുത്തു വന്നു കുമ്പസാരിക്കും. അതായിരുന്നു അലക്സിന്‍റെ പതിവ്. 

കോളേജിലെ സ്പോര്‍ട്സ് ഇന്‍ചാര്‍ജും തങ്ങളുടെ ഫിസിക്സ്‌ പ്രൊഫസ്സറുമായിരുന്ന തോമസ്‌ സാറായിരുന്നു പാതിരാത്രിയില്‍ വിളിച്ചു തന്നോട് ഇങ്ങനെ പറഞ്ഞത്.. 

"രമേഷ്.. സോറി ടു ടെല്‍ യു.. ഔര്‍ അലക്സ് ഈസ്‌ നോ മോര്‍.. പോലീസ് ഫൌണ്ട് ഹിസ്‌ ഡെഡ്ബോഡി ഓണ്‍ റെയില്‍വേ ട്രാക്ക് നിയര്‍ കങ്കനാടി റെയില്‍വേ സ്റ്റേഷന്‍."          
പെട്ടെന്നു മനസ്സില്‍ തെളിഞ്ഞ മുഖം നിഷയുടെയായിരുന്നു... കഷ്ടം അവള്‍ക്കിനി ആരുണ്ട്?..  അനാഥാലയത്തിലെ ചുമരുകളും അന്തേവാസികളും മാത്രം.

ഒരു ആയിരം വട്ടമല്ല താനവനോട് പറഞ്ഞിരിക്കുന്നത്.. നിഷയ്ക്ക് ഒരിക്കലും അവനെ വെറുക്കാന്‍ കഴിയില്ല.. അവനോടുള്ള തീവ്രമായ സ്നേഹത്തിന്‍റെ ബഹിര്‍സ്ഫുരണങ്ങള്‍ ആയിരുന്നു അവളുടെ അനുദിനമുള്ള വഴക്കുകള്‍... എന്നൊക്കെ. കഴുത... അപ്പോള്‍ ഒക്കെ മൂളിക്കേട്ടു കൊണ്ട് സമ്മതിക്കും.. പിറ്റേ ദിവസം വൈകുന്നേരമാവുമ്പോഴേക്കും തഥൈവ..!

അലക്സിനെപ്പോലുള്ള ഒരു സഖാവിനെ ലഭിച്ചതില്‍ നിഷ അത്യധികം സംതൃപ്തയും അഭിമാനപൂരിതയുമായിരുന്നു. പ്രതീക്ഷകള്‍ക്ക് സ്ഥാനമില്ലായിരുന്ന ജീവിതത്തില്‍, അപ്രതീക്ഷിതമായ ഒരു വേനല്‍മഴ പോലെ പ്രതീക്ഷകള്‍ പെയ്തിറങ്ങിയപ്പോള്‍, അതൊരിക്കലും നിലയ്ക്കരുതെന്ന ചിന്തയില്‍, അവള്‍ അലക്സിനെ മാത്രം ധ്യാനിച്ചു കൊണ്ട് കഴിഞ്ഞു കൂടി. അലക്സിന്‍റെ ചെറിയൊരു അവഗണന പോലും നിഷയ്ക്ക് അസഹ്യമായിരുന്നു. അപ്പോള്‍ത്തന്നെ ശക്തമായി അത് പ്രതിഫലിപ്പിക്കും. 

എന്നാല്‍, നിഷയില്‍ നിന്നുമുള്ള പ്രതികരണങ്ങള്‍ ഉടലെടുക്കുന്നത്, തനിക്കു അവളോടുള്ള സ്നേഹത്തില്‍, അവള്‍ക്കുള്ള സംശയങ്ങളില്‍ നിന്നാണ് എന്ന ചിന്തയായിരുന്നു അലക്സില്‍ ഉണ്ടാക്കിയിരുന്നത്. അതിലവന്‍ തകര്‍ന്നു പോകുന്നു.   

ഓര്‍ഫനേജില്‍ മൊബൈല്‍ അനുവദനീയമല്ലാത്തതിനാല്‍ കോളേജ് സമയം കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് തമ്മില്‍ സംസാരിക്കാന്‍ യാതൊരു നിവൃത്തിയും ഇല്ലാതിരുന്നതാണ്, മിക്ക ദിവസവും വൈകീട്ട് നിസ്സാരകാര്യങ്ങള്‍ക്കു പിണങ്ങിപ്പിരിയുന്ന ഇരുവര്‍ക്കും, രാത്രി മുഴുവന്‍   ദുഃഖിച്ചു കഴിയാന്‍ ഇടവരുത്തിയിരുന്നത്. മാനസിക സമ്മര്‍ദ്ദത്തിന്‍റെ ഏതോ ഒരു മൂര്‍ദ്ധന്യനിമിഷം, ഇപ്പോഴിതാ അവന്‍റെ ജീവിതം തന്നെ അപഹരിച്ചിരിക്കുന്നു.     

അതെ, മൃദുല വികാരങ്ങള്‍ക്ക് അമിതമായി അടിമപ്പെടുന്നവര്‍ സ്വയം ഉരുകിത്തീരുന്ന മെഴുകുതിരികള്‍ക്കു സമാനര്‍ തന്നെ!      

- ജോയ് ഗുരുവായൂര്‍

No comments:

Post a Comment