Wednesday, August 20, 2014

തിരക്കിനിടയിലൊരു കുട റിപ്പയര്‍!.. : നര്‍മ്മ മുകുളങ്ങള്‍ - 11

 
1990 ല്‍ ബോംബെ മഹാനഗരത്തില്‍ അരങ്ങേറിയ, സാധാരണക്കാരില്‍ സാധാരണക്കാരുടെ ഒരു കഥ. മൂക്കുപൊത്തി വായിക്കേണ്ട മറ്റൊരു നര്‍മ്മാനുഭവവുമായി ഞാനിതാ നിങ്ങളുടെ മുന്നില്‍.. നേരിട്ടുള്ള അനുഭവം അല്ല. എന്‍റെ ചേട്ടന്‍ പറഞ്ഞു കേട്ടിട്ടുള്ളതാണ്. പ്രധാന കഥാപാത്രത്തെ നേരിട്ടറിയാം. 

എന്‍റെ അടുത്ത ബന്ധുവിന് സാന്താക്രൂസ് ഈസ്റ്റിലെ [കലിന] ചേരിപ്രദേശത്ത്‌ രണ്ടു പലചരക്കു കടകള്‍ ഉണ്ടായിരുന്നു. കോട്ടയം അയ്യാപ്പാസിന്‍റെ പരസ്യം പോലെ പുറത്തു നിന്നു നോക്കുമ്പോള്‍ വളരെ ചെറിയ കടകള്‍ ആണെന്നേ തോന്നൂ എങ്കിലും ആ കടകളില്‍ ലഭ്യമല്ലാത്ത ഒരു പലചരക്കു സാധനങ്ങളും ഇല്ല.

പഞ്ചാബികളും ഭയ്യാമാരും മറാത്തികളും ചെറിയ ചെറിയ കൂരകള്‍ പോലുള്ള വീടുകള്‍ കെട്ടി തിങ്ങിപ്പാര്‍ക്കുന്ന ഒരു സ്ഥലം. റൌഡികളുടെ വിഹാര രംഗവും. ഇവര്‍ രാത്രി രണ്ടുമണിക്കും മൂന്നു മണിക്കുമൊക്കെ വന്നു കടയുടെ വാതിലില്‍ മുട്ടി ഉറങ്ങിക്കൊണ്ടിരിക്കുന്ന പണിക്കാരെ വിളിച്ചുണര്‍ത്തി കട തുറപ്പിച്ചു കരയുന്ന കുട്ടികള്‍ക്ക് മിഠായിയും ഐസ് ക്രീമുമൊക്കെ എടുപ്പിച്ചു കൊടുപ്പിക്കും. സാധനം വാങ്ങി ശുക്രിയ [നന്ദി] എന്നുപറഞ്ഞു ഒരു പോക്കും..  മനുഷ്യരുടെ ഉറക്കവും പോകും കാശും ഇല്ല. ഒന്നും മിണ്ടാനും നിവൃത്തിയില്ല. വാളും തോക്കും ഒക്കെയാവും ഉത്തരം പറയുക. 

കടയിലെ തിരക്കു കണ്ടാല്‍ ആരും അന്തം വിട്ടു പോകും. ഒരു കടയില്‍ രണ്ടു മൂന്നു പേര്‍ക്ക് നിന്നു തിരിയാനുള്ള സ്ഥലമേ ഉള്ളൂ. ഒരു രൂപയ്ക്ക് മുളക് പൊടി, ചായപ്പൊടി, അമ്പത് പൈസയ്ക്ക് മല്ലി, ഇരുന്നൂറു ഗ്രാം അരി, പത്തു പൈസയ്ക്ക് മിഠായി ഇത്യാദി ചെറിയ ചെറിയ കച്ചവടങ്ങള്‍ ആണെങ്കിലും ജോലിക്കാര്‍ക്ക് തിരക്കോട് തിരക്ക് തന്നെ എപ്പോഴും. ഇത്തരം ചില്ലറക്കച്ചവടത്തില്‍ നിന്നും വരുമാനം ഏറും. മേല്‍പ്പറഞ്ഞ പോലുള്ള ടീമുകള്‍ ഇടയ്ക്ക് സാധനങ്ങള്‍ വാങ്ങിയതിന്റെ കാശും കൊടുക്കില്ല എന്നിരുന്നാലും കച്ചവടം ലാഭം തന്നെ.

എല്ലാവര്‍ക്കും പെട്ടെന്ന് പെട്ടെന്ന് സാധനങ്ങള്‍ കിട്ടണം. കണ്ണൊന്നു പാളിയാല്‍ തെണ്ടിച്ചെക്കന്മാര്‍ മിഠായി ഭരണികളില്‍ കയ്യിട്ടു കിട്ടിയതും എടുത്തു മുങ്ങും. വളരെ ശ്രദ്ധയോടെ നിന്നില്ലെങ്കില്‍ ഒരു രക്ഷയുമില്ല. ഒരാള്‍ക്ക്‌ നാലു കണ്ണുകള്‍ ഉണ്ടെങ്കിലും മതിയാവാത്ത സ്ഥിതി. ഒരാള്‍ക്ക്‌ ഒറ്റയ്ക്ക് തിരക്ക് നിയന്ത്രിക്കാന്‍ സാധ്യമല്ല എന്നത് കൊണ്ട് തന്നെ  ഒരാള്‍ മാത്രമേ ഉള്ളൂ എങ്കില്‍ കട തുറക്കാതെ അടച്ചിടുകയാണ് പതിവ്.

"മുജേ ദേ ദോ... മുജേ പഹലേ ദേ ദോ.." [എനിക്ക് ആദ്യം തരൂ] എന്നിങ്ങനെ സാധനം വാങ്ങാന്‍ വരുന്നവര്‍ ചെവിയില്‍ മൂട്ട പോയ പോലെ പറഞ്ഞു കൊണ്ടേയിരിക്കും. അതിനിടയില്‍ സാധനങ്ങള്‍ കൊടുത്തതിന്‍റെ വിലയായ അമ്പതു പൈസ, എഴുപത്തഞ്ചു പൈസ, പത്തു പൈസ, ഒരു രൂപ തുടങ്ങിയവ മനക്കണക്ക് കൂട്ടി വാങ്ങി പെട്ടിയില്‍ ഇടുകയും വേണം.. ആകെക്കൂടി ഒരു ജഗപൊഗ തന്നെ എപ്പോഴും. വര്‍ഷങ്ങളായി മായം ചേര്‍ക്കാത്ത സാധനങ്ങള്‍ ലഭിക്കുന്ന കട എന്ന ഖ്യാതി നേടിയിട്ടുള്ളതിനാല്‍ കൊണ്ട് ആളുകള്‍ മറ്റൊരു കട തേടി പോകുകയും ഇല്ല.

ആയിടയ്ക്കായിരുന്നു എന്‍റെ ചേട്ടന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജോലി അന്വേഷിക്കാനായി ബോംബെയിലെക്കെത്തി ആ ബന്ധുവീട്ടില്‍ താമസമാക്കുന്നത്. വെറുതേയിരിക്കുന്ന സമയങ്ങളില്‍ കടയില്‍ പോയി നില്‍ക്കും. പണിക്കാരായ പയ്യന്മാര്‍ക്ക് ഒരു സഹായവുമാവും ഭാഷ കൈകാര്യം ചെയ്യാന്‍ പഠിക്കുകയും ചെയ്യാമല്ലോ.

അങ്ങനെയിരിക്കെ ഒരു മഴദിവസം  വീട്ടില്‍ നിന്നും കുറച്ചകലെയുള്ള രണ്ടാമത്തെ കടയിലേക്ക് ചേട്ടന്‍ ചെല്ലുമ്പോള്‍ രാജു എന്ന പയ്യനെ കടയില്‍ കണ്ടില്ല. എവിടെയെന്നു തിരക്കിയപ്പോള്‍ പണിക്കാരന്‍ പറഞ്ഞു ദേ താഴെയിരുന്നു കുട നന്നാക്കുന്നു എന്ന്.

"ങേ തിരക്കിനിടയില്‍ കുട നന്നാക്കുകയോ? ഇത്രേം ആളുകള്‍ മുന്നില്‍ നിന്നു തിക്കിത്തിരക്കുന്ന നേരത്താണോ അവന്‍റെ ഒരു കുട റിപ്പയര്‍? "

"വേറെ രക്ഷയില്ലാത്തത് കൊണ്ടാ മാഷേ.. "

ചേട്ടനൊന്നും മനസ്സിലായില്ല. കടയുടെ അകത്തേക്കു വലിഞ്ഞു നോക്കിയപ്പോള്‍ രാജു ഒരു കുടയും നിവര്‍ത്തി നിലത്തിരുന്നു അതിന്‍റെ വില്ലുകള്‍ നേരെയാക്കുന്നു. ആളെ കാണാനില്ല. കുട മാത്രം കാണാം.

അകത്തേക്കു കടന്നപ്പോള്‍ ആണ് സംഭവത്തിന്‍റെ നിജസ്ഥിതി മനസ്സിലായത്‌.   മണിക്കൂറുകളോളം ആയത്രേ രാജു കടുത്ത മൂത്രശങ്കയില്‍ ഇടതടവില്ലാതെ ജോലി ചെയ്യുന്നു. അടുത്തടുത്തു കടകള്‍ മാത്രമായതിനാല്‍ മൂത്രമൊഴിക്കാന്‍ കുറെ ദൂരത്തേക്കു പോകേണ്ട അവസ്ഥയും.ചേട്ടന്‍ എത്താതെ കടയില്‍ നിന്നും ഒരു മിനുട്ട് പോലും മാറിനില്‍ക്കാനും സാധിക്കില്ല. അത്രയ്ക്കും തിരക്ക്.

ഗത്യന്തരമില്ലാതെ രാജു കണ്ടുപിടിച്ച മാര്‍ഗ്ഗം ആയിരുന്നു ആ കുട റിപ്പയര്‍.  ഒരു കാലിക്കുപ്പിയെടുത്ത്  കുടയും നിവര്‍ത്തി താഴെയിരുന്ന് കുപ്പിയിലേക്ക്‌ സംഗതി ഒപ്പിക്കുക എന്ന മഹത്തായ പോംവഴി. സാധനങ്ങള്‍ വാങ്ങാന്‍ നില്‍ക്കുന്നവര്‍ക്ക് കുടയുടെ കമ്പി ശരിയാക്കുകയാണെന്നേ തോന്നൂ. എങ്ങനേണ്ട് എങ്ങനേണ്ട്.. ഈ ഐഡിയ?... [ഞാനിവിടെ ഇല്ലാ... ഞാനീ നാട്ടുകാരനേ അല്ലാ...]      
- ജോയ് ഗുരുവായൂര്‍ 

No comments:

Post a Comment