Wednesday, May 7, 2014

കസ്തൂരി മണക്കുന്നല്ലോ കാറ്റേ...

2003-04 കാലം.. ഞാന്‍ ബോംബെയിലെ ഒരു എന്ജിനീയറിംഗ് കമ്പനിയില്‍ സെയില്‍സ് & മാര്‍ക്കറ്റിംഗ്  മാനേജര്‍ ആയി ജോലി ചെയ്യുന്നു.

വ്യവസായ ശാലകളിലെ എഫ്ലുവന്റ്റ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റുകളില്‍ നിന്നും പുറം തള്ളുന്ന മലിന ജലത്തില്‍ നിശ്ചിത അളവില്‍ [10ppm] കൂടുതല്‍ എണ്ണയുടെ അംശം ഉണ്ടാവാന്‍ പാടില്ല എന്ന് പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കര്‍ശന നിര്‍ദ്ദേശം നിലവിലുണ്ട്. അതിനാല്‍ ഏതെങ്കിലും ഉപാധികള്‍ അവലംബിച്ച് ഫാക്ട്ടറികളിലെ  ട്രീറ്റ്‌മെന്‍റ് പ്ലാന്‍റിലെ വേസ്റ്റ് ഓയില്‍ വാട്ടര്‍ ടാങ്കിലെ അഴുകിയ എണ്ണ എല്ലാം നീക്കം ചെയ്യേണ്ടതുണ്ട്. 
ഞങ്ങളുടെ കമ്പനി മാര്‍ക്കറ്റ്‌ ചെയ്യുന്ന ഒരു യന്ത്രം ഇത്തരം ടാങ്കുകളില്‍ ഘടിപ്പിച്ചാല്‍ ആ പ്രശ്നം സര്‍ക്കാര്‍ അനുശാസിക്കുന്ന തോതില്‍ തന്നെ പരിഹരിക്കാനാവുമായിരുന്നു. രത്നഗിരിയിലെ ഒരു മത്സ്യ സംസ്കരണ ശാലയില്‍ നിന്നും അവരുടെ വേസ്റ്റ് ഓയില്‍ ടാങ്കില്‍ ഞങ്ങളുടെ ഓയില്‍ വേര്‍ത്തിരിച്ചെടുക്കുന്ന ചെയ്തെടുക്കുന്ന യന്ത്രത്തിന്‍റെ ഒരു പ്രവര്‍ത്തനപരീക്ഷണം നടത്താനായി ഞങ്ങള്‍ക്ക്  ലഭിച്ച ക്ഷണം അനുസരിച്ച് എന്‍റെ സഹപ്രവര്‍ത്തകനായ മറാത്തിപ്പയ്യനും [എഞ്ചിനീയര്‍] മറ്റൊരു മറാത്തിയായ ഡ്രൈവറും ഞാനും ഒരു ടാറ്റാ സുമോ ജീപ്പില്‍ ബോംബെയില്‍ നിന്നും രത്നഗിരിയിലേക്ക് ഒരു ദിവസം രാവിലെ തന്നെ അഞ്ചു മണിക്കൂര്‍ ബോംബെ - ഗോവ ദേശീയ പാതയിലൂടെ യാത്ര ചെയ്തു ആ ഉപകരണവുമായി എത്തി. 
കൊങ്കണ്‍ പ്രദേശത്തുള്ള വളരെ പ്രകൃതിരമണീയമായ ഒരു സ്ഥലം ആണ് രത്നഗിരി. അതിനടുത്തുള്ള ചിപ്ലൂനും വളരെ നല്ല സ്ഥലം തന്നെ. മഹാരാഷ്ട്രയുടെ തെക്കുപടിഞ്ഞാറുഭാഗത്തായി കിടക്കുന്ന മനോഹരമായ തുറമുഖ നഗരം. അറബിക്കടലിന്റെ തീരം ചേര്‍ന്നുകിടക്കുന്ന രത്‌നഗിരി ടൂറിസം മാപ്പില്‍ ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്. മനോഹരമായ ബീച്ചുകളാണ് പ്രധാനമായും രത്‌നഗിരിയെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നത്.
രത്നഗിരിയിലെ മത്സ്യ സംസ്കരണ ശാലയോടു ഞങ്ങളുടെ വണ്ടി അടുക്കും തോറും  ചീഞ്ഞ മത്സ്യത്തിന്റെ മനം മടുപ്പിക്കുന്ന ദുര്‍ഗന്ധം  ഞങ്ങളുടെ നാസാരന്ധ്രങ്ങളെ ശത്രുതാമനോഭാവത്തോടെ പുല്‍കുന്നുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ അഴുക്കു വെള്ളവും ദ്രവിച്ച ഓയിലും [മീനെണ്ണ അടക്കം] കെട്ടിനില്‍ക്കുന്ന ഞങ്ങള്‍ക്ക് പരീക്ഷണം നടത്താനുള്ള പ്രസ്തുത കര്‍മ്മ മണ്ഡലം എത്രമാത്രം 'വാതാനുകൂലിതം' ആയിരിക്കും എന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ? 
മൂക്ക് മാത്രമല്ല ചെവികളും കൊട്ടിയടഞ്ഞു പോകുന്ന വിധത്തിലുള്ള രൂക്ഷ ഗന്ധം ഞങ്ങളെ അക്ഷരാര്‍ഥത്തില്‍ വിറളി പിടിപ്പിച്ചു. എന്നാല്‍ അവിടെയുള്ളവരൊക്കെ അവിടെ അങ്ങനെയൊരു സംഭവമേ ഇല്ല എന്ന ഭാവേന വളരെ 'കൂള്‍' ആയി അവിടെ ചുറ്റിനടന്ന് ഞങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു തരുന്നത് കണ്ട് അത്ഭുതം കൂറി ഞാന്‍ "എങ്ങനെയാണ് നിങ്ങളൊക്കെ ഇവിടെ ജോലി ചെയ്യുന്നത്?!" എന്ന് അവരോടു അന്വേഷിച്ചു.
"ഈ ദുര്‍ഗന്ധം ഒക്കെ അര മണിക്കൂര്‍ കഴിയുമ്പോള്‍ മാറിക്കോളും.. ഡോണ്ട് വറി സര്‍"  ഒരാള്‍ ചിരിച്ചും കൊണ്ട് ഇങ്ങനെ പറഞ്ഞപ്പോള്‍ എനിക്കൊന്നും മനസ്സിലായില്ല. പ്രകൃതി രമണീയമായ രത്നഗിരിയുടെ വിരിമാറിലേക്ക് ജോലിയോടൊപ്പം മനസ്സില്‍ ആ ചാരുത ആവോളം ആസ്വദിക്കുകയും ആവാം എന്ന് കരുതി ഓടിയെത്തിയ ഞങ്ങളുടെ അവസ്ഥ ആപ്പില്‍ വാല് കുടുങ്ങിയ കൊരങ്ങന്റെത്‌ പോലെയായി എന്നല്ലേ പറയേണ്ടൂ... ഹ ഹ ഹ
ഹോ.. ഇവിടെ 'ഡെമോണ്‍സ്ട്രേഷന്‍' ഒന്നും നടത്താന്‍ ആവില്ല.. 'കച്ചോടോം വേണ്ട കാശും വേണ്ടാ തടി കിട്ടിയാല്‍ മതി'  എന്നു ഞങ്ങള്‍ ചിന്തിച്ചു കൊണ്ടിരിക്കേ... എന്തിനു പറയുന്നൂ ഞങ്ങളെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ആ മഹാത്ഭുതം നടന്നു!.. ഞങ്ങള്‍ ശ്വാസം പരമാവധി മൂക്കിലൂടെ വലിച്ചു കയറ്റിയിട്ടും ഒട്ടും ദുര്‍ഗന്ധം 'ഫീല്‍' ചെയ്യുന്നില്ല. ഞങ്ങളുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണെന്നു ഞങ്ങള്‍ക്ക് തോന്നിപ്പിക്കത്തക്കവിധം വമിച്ചിരുന്ന ആ  'അവിശുദ്ധ' ഗന്ധം ഞങ്ങളെ വിട്ടു പോയി!.. [ഞങ്ങളുടെ ശരീരം ആ ദുര്‍ഗന്ധത്തോട് പൊരുത്തപ്പെട്ടതാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ ഹ ഹ ഹ].

ഞങ്ങളും മറ്റുള്ളവരുടെ പോലെ വളരെ പ്രന്നവദനരായി കൊണ്ടു വന്നിരുന്ന മെഷീന്‍ അവിടത്തെ ജോലിക്കാരുടെ സഹായത്തോടെ ആ ചീഞ്ഞളിഞ്ഞ വെള്ളം കെട്ടി നില്‍ക്കുന്ന ടാങ്കില്‍ ഉറപ്പിച്ചു. ഞങ്ങള്‍ മൂന്നു പേരും ആ പ്രക്രിയയില്‍ പങ്കുകാരായിരുന്നു.  എന്നെ കൊണ്ട് ആവുന്ന സഹായം ഒക്കെ ഞാനും ചെയ്തു കൊണ്ടിരുന്നു. ഇടയ്ക്കിടെ ദേഹത്തു പറ്റിക്കൊണ്ടിരുന്ന വേസ്റ്റ് ഓയില്‍ ഞങ്ങള്‍ കോട്ടന്‍ തുണി കൊണ്ട് തുടച്ചു.

പരീക്ഷണം വന്‍ വിജയം ആയിരുന്നു. എഫ്ലുവന്റ്റ് ട്രീറ്റ്‌മെന്‍റ് ടാങ്കില്‍ നിന്നും ഞങ്ങളുടെ  മെഷീന്‍ ശേഖരിച്ച ജലാംശം വളരെ കുറഞ്ഞ [3 തൊട്ട് 5 ശതമാനത്തില്‍ താഴെ]  വേസ്റ്റ് ഓയിലില്‍ വിരലുകള്‍ മുക്കി അതിന്‍റെ ഗാഡത അഭിമാനപുരസരം അവിടത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്ക് കാണിച്ചു കൊടുത്തപ്പോള്‍ യന്ത്രത്തിന്‍റെ ശേഷിയില്‍ അവരും സംതൃപ്തരായി.  

പിന്നെ കയ്യും മുഖവും ഒക്കെ കഴുകി വരുമ്പോഴേക്കും ടീ ബോയ്‌ ചായയും കടിയും അവിടേക്ക് കൊണ്ടു വന്നു തന്നു. ഞങ്ങള്‍ അത് അവിടെ നിന്നുകൊണ്ട് തന്നെ കഴിച്ചു.  മെഷീന്‍ ഉറപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനും ഒക്കെ ചെയ്ത അദ്ധ്വാനം സൃഷ്ടിച്ച വിശപ്പിന്‍റെ സ്വാധീനത്തില്‍ ആ ശുഷ്ക്കിച്ച ഉഴുന്ന് വടയ്ക്കൊക്കെ നല്ല രുചി തോന്നി. വീണ്ടും ഓരോന്നും കൂടി കിട്ടുമോ എന്നു കരുതി നോക്കിയപ്പോള്‍ ആ പയ്യന്‍റെ 'പൊടി പോലുമില്ല കണ്ടു പിടിക്കാന്‍'... ങാ കിട്ടിയതാവട്ടെ.. പോകുന്ന വഴി  ഏതെങ്കിലും ഹോട്ടലില്‍ നിന്നും ശാപ്പാട് അടിക്കാം എന്ന് കരുതി ഉച്ചസൂര്യനെ സാക്ഷി നിര്‍ത്തി ഞങ്ങള്‍ മൂവരും സംരഭം വിജയിച്ചതിലുള്ള സംതൃപ്തിയോടെ അവരോടു യാത്ര പറഞ്ഞു മടക്കയാത്ര പുറപ്പെട്ടു.

ഏകദേശം അര മണിക്കൂര്‍ യാത്ര ചെയ്തപ്പോള്‍ റോഡ്‌ സൈഡില്‍ ഒരു നല്ല ഹോട്ടല്‍.. ശുദ്ധ വെജിറ്റെറിയന്‍...  വിശന്നു വലഞ്ഞ വയറുകളുടെ നിലവിളികള്‍ കേട്ടെന്ന പോലെ സുമോ ജീപ്പ് അതിനു മുമ്പില്‍ സഡന്‍ ബ്രേക്കിട്ട പോലെ നിന്നു. പച്ചക്കറിയെങ്കില്‍ പച്ചക്കറി  എന്തെങ്കിലും കഴിക്കാം എന്ന് കരുതി വണ്ടിയില്‍ നിന്നും ചാടിയിറങ്ങി ഞങ്ങള്‍ ഹോട്ടലിലേക്ക് തിരക്കിട്ടു കയറി കാലിയായ ഒരു മേശയുടെ ചുറ്റും ഇരുന്നു.

ഞങ്ങള്‍ അകത്തേക്ക് കടക്കുമ്പോള്‍ തന്നെ ഹോട്ടലിനു മുമ്പില്‍ നിന്നിരുന്നവരും അകത്തിരുന്നു ഭക്ഷണം കഴിച്ചിരുന്നവരും ഒക്കെ ഒരു പ്രത്യേക ആശ്ചര്യ ഭാവത്തില്‍ ഞങ്ങളെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നതൊന്നും ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല. ഞങ്ങള്‍ മേശമേല്‍ ഉണ്ടായിരുന്ന മെനു കാര്‍ഡ്‌ എടുത്തു എന്താണ് ഓര്‍ഡര്‍ ചെയ്യേണ്ടത് എന്ന് തിരയുമ്പോള്‍ കാഷ് കൌണ്ടറില്‍ ഇരുന്നയാള്‍ മൂക്ക് പൊത്തി കൊണ്ട് എഴുന്നേറ്റു വന്നു ദേഷ്യഭാവത്തില്‍ ഞങ്ങളോട് ചോദിച്ചു.

"തും ലോഗ് കഹാ സെ ആയാ? ഹാത്ത് മെ മച്ചി വഗാര ഹേ ക്യാ? മാലൂം നഹി ഹൈ ക്യാ.. യേ വെജിറ്റെറിയന്‍ ഹോട്ടല്‍ ഹേ?.. "
[നിങ്ങള്‍ എവിടെ നിന്നും വന്നു? കയ്യില്‍ വല്ല മീനെങ്ങാനും ഉണ്ടോ? ഇത് വെജിറ്റെറിയന്‍ ഹോട്ടല്‍ ആണെന്ന് അറിഞ്ഞൂടെ?..]

അപ്പോള്‍ ആണ് ഞങ്ങള്‍ പരിസരം വീക്ഷിക്കുന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സ്ത്രീപുരുഷ ജനങ്ങള്‍ എല്ലാം ഭക്ഷണം കഴിപ്പ്‌ നിര്‍ത്തി ഞങ്ങളെയും നോക്കി അറപ്പോടെ മൂക്കും പൊത്തി ഇരിക്കുന്നു!... എന്തോ മഹാപാതകം ചെയ്ത പോലെ എല്ലാവരും തീവ്രവാദികളെ നോക്കുന്നത് പോലെയുള്ള ഉറ്റുനോട്ടം. അതും ഒരുവിധം കുലീനവസ്ത്രധാരികളായ ഞങ്ങളെ .. ഹും അതിനു മാത്രം ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു?.. ഞങ്ങള്‍ മൂവരും അപ്പോഴേക്കും അറിയാതെ തന്നെ സിനിമകളില്‍ കാണുന്നത് പോലെ 'സ്ലോ മോഷനില്‍' ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു നിന്നു കഴിഞ്ഞിരുന്നു. ഹോട്ടലിന്‍റെ മാനേജര്‍ വന്നു പറഞ്ഞു.

"മെഹര്‍ബാനി കര്‍ക്കെ ആപ് ലോഗ് ഇധര്‍ സെ തുരന്ത് ബാഹര്‍ ജായിയെഗാ.. യെ വെജിറ്റെറിയന്‍ ഹോട്ടല്‍ ഹേ...  പ്ലീസ് ഹമാരാ പേട്ട് മെ ലാട്ട് മത് മാരിയെ.."   [നാറ്റവുമായി വന്നു ഞങ്ങളുടെ വയറ്റത്തടിക്കാന്‍ നില്‍ക്കാതെ പെട്ടെന്ന് കടന്നു പോടാ ഇവിടെ നിന്ന് @#$%^&*- എന്ന് പച്ച മലയാളത്തില്‍]

സംഗതിയുടെ ഗുരുതരാവസ്ഥ മനസ്സിലാക്കി ഞങ്ങള്‍ അധികം ഒന്നും സംസാരിച്ചു കുളമാക്കാന്‍ നില്‍ക്കാതെ അവിടെ നിന്നും തടി തപ്പി അടുത്ത ഹോട്ടല്‍ തേടി യാത്രയായി. കുറെ മുന്നോട്ടു പോയപ്പോള്‍ അതാ ഒരു ഹോട്ടല്‍... നോണ്‍-വെജിറ്റെറിയന്‍... ഹോ രക്ഷപ്പെട്ടു..  വേഗം വണ്ടി  നിര്‍ത്തി ധൃതിയില്‍ ആ ഹോട്ടലിന്‍റെ അകത്തേക്ക് കയറി.

"ഹലോ ഹലോ... രുഖോ... കിധര്‍ ജാരേ?..തും ലോഗ് യേ ഗന്ധാ ബാസ് ലേക്ക്യെ  കഹാ സെ ആയാ?.. " [നില്‍ക്കൂ.. എവിടെ പോകുന്നു?..  ഈ ചീഞ്ഞ മണവുമായി നിങ്ങള്‍ എവിടെ നിന്ന് വരുന്നു?..] എന്ന് പറഞ്ഞു കൊണ്ട് കാഷ് കൌണ്ടറില്‍ നിന്ന ആള്‍ ഞങ്ങളുടെ പിറകെ ഓടി വന്നു  ഞങ്ങളെ അവിടെ ഇരിക്കുന്നതില്‍ നിന്നും വിലക്കി. 

'ഇതെന്തു കഷ്ടകാലം എന്‍റെ കര്‍ത്താവേ... ' എന്നാലോചിക്കുമ്പോഴേക്കും സപ്ലയര്‍മാര്‍ ഞങ്ങളെ ഉന്തിത്തള്ളി അവിടെ നിന്നും പുറത്താക്കിക്കഴിഞ്ഞിരുന്നു. പിന്നെ എന്തൊക്കെയോ തെറികള്‍ മറാത്തി ഭാഷയില്‍ ഞങ്ങളെ തഴുകിക്കൊണ്ട് പോയ ഇളം കാറ്റില്‍ ഉണ്ടായിരുന്നു. ഹോട്ടലിന്‍റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ നോണ്‍ - വെജിറ്റെറിയന്‍ മറാത്തി 'സാഹിത്യം'.. അതേ വരെ കേള്‍ക്കാത്ത ഒന്ന് രണ്ടു സ്വയമ്പന്‍ തെറി വാക്കുകളും അന്ന് കേട്ടു. വിശപ്പ്‌ അതോടെ പകുതിയും മാറി.

ഞാന്‍ ഒരു ഐഡിയ പറഞ്ഞു. അടുത്തുള്ള സ്റ്റേഷനറി കടയില്‍ നിന്നും ഒരു പെര്‍ഫ്യൂം വാങ്ങി അടിച്ച് നമുക്ക് അടുത്ത ഹോട്ടലില്‍ പോകാം.. ഉപായം സ്വീകരിക്കപ്പെട്ടു. അടുത്തുള്ള കടയിലെ ആള്‍ക്ക് പുറത്തു നിന്നു ചൂണ്ടിക്കാണിച്ചു കൊടുത്ത്  ഒരു വിലകൂടിയ സുഗന്ധദ്രവ്യക്കുപ്പി തരപ്പെടുത്തി.  ആ കുപ്പിയില്‍ ഒരു തുള്ളി പോലും അവശേഷിപ്പിക്കാതെ  മുഴുവന്‍ ഞങ്ങള്‍ ദേഹത്തു സ്പ്രേ ചെയ്തു കാലിക്കുപ്പി വലിച്ചെറിഞ്ഞ് വീണ്ടും വിധിയെ പഴിച്ചു അവിടെ നിന്നും യാത്ര തിരിച്ചു. മഹോത്തരമായ ആ സുഗന്ധ ദ്രവ്യത്തിന്‍റെ മണം അപ്പോള്‍ 'മത്സ്യഗന്ധാത്മജരായിരുന്ന' ഞങ്ങള്‍ക്ക് അല്‍പ്പം അരോചകത്വം ഉണ്ടാക്കിയോ എന്നൊരു സംശയവും  ഉണ്ടാകാതിരുന്നില്ല.

ആദ്യമായായിരുന്നു ഇത്തരത്തിലൊരു നാറിയ വിഷമപ്രതിസന്ധിയില്‍ പെടുന്നത്. ഛെ .. നാണക്കേട്‌... മാനം കപ്പലു കയറ്റുന്ന വിധത്തില്‍ സകലജനസമക്ഷം പിച്ചക്കാരെ പോലെ രണ്ടിടങ്ങളില്‍ നിന്നും ആട്ടിയിറക്കപ്പെട്ട യുവ കോമളന്മാറായ  ഒരുമെക്കാനിക്കല്‍ എന്‍ജിനീയറും  സെയില്‍സ്&മാര്‍ക്കടിംഗ് മാനേജരും ജീപ്പ് ഡ്രൈവറും ചുറുചുറുക്കെല്ലാം ചോര്‍ന്നു പോയി അവാര്‍ഡ്‌ പടത്തിലെ അഭിനേതാക്കളെ പോലെ വണ്ടിയില്‍ മൂകരായി ഇരുന്നു.  

അപ്പോള്‍ വീണ്ടും എന്‍റെ മനസ്സില്‍ ഒരു ഐഡിയ തോന്നി. ഇനി നമ്മള്‍ ഹോട്ടലിനകത്തേക്ക്  കയറുന്നില്ല... പുറത്തു നിന്നു കൊണ്ട്  ഓര്‍ഡര്‍ കൊടുത്ത് പാര്‍സല്‍ ആയി ഭക്ഷണം വാങ്ങി വണ്ടിയില്‍ ഇരുന്നു കഴിക്കാം.. "വാട്ട്‌ ആന്‍ ഐഡിയ സര്‍ ജീ.. " എന്ന് പറഞ്ഞു ഡ്രൈവര്‍ എനിക്ക് ഷേക്ക്‌ ഹാന്‍ഡ്‌ തന്നു. ആ ഉപായം ഏറ്റു. 

പാര്‍സല്‍ ആയി വാങ്ങിയ മസാല ദോശ വണ്ടി നിറുത്തി വഴിയരുകിലെ പ്രകൃതി രമണീയമായ ഒരു നീര്‍ച്ചാലിന് അരികില്‍ ഇരുന്നു കഴിക്കുമ്പോള്‍ നടന്ന സംഭവങ്ങള്‍ പറഞ്ഞു ഞങ്ങള്‍ ചിരിച്ചു തകര്‍ക്കുകയായിരുന്നു. പരീക്ഷണത്തിനിടയില്‍ ഞങ്ങളുടെ ദേഹത്ത് പറ്റിയിരുന്ന അളിഞ്ഞ ഓയിലിന് അത്രയ്ക്കും രൂക്ഷ ഗന്ധം ആയിരുന്നു എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം. എന്നാല്‍ ഞങ്ങള്‍ക്കൊട്ടുമേ അനുഭവപ്പെട്ടിരുന്നുമില്ല.

വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ രാത്രി എട്ടുമണി.. ഡോര്‍ ബെല്‍ അടിച്ചു. ഒരു മന്ദസ്മിതത്തോടെ പ്രിയതമ വന്നു വാതില്‍ തുറന്നു. അകത്തു കടന്ന വഴി അവളുടെ ചോദ്യം....

"മനുഷ്യാ..  നിങ്ങള്‍ വല്ല  അഴുക്കു ചാലിലും വീണിട്ടാണോയീ കയറി വരുന്നേ?..." 
അപ്പോള്‍ ഏഷ്യ നെറ്റ് ടീവിയില്‍ നിന്നും ഒരു പഴയ സിനിമാ പാട്ട്... 
"കസ്തൂരി മണക്കുന്നല്ലോ കാറ്റേ.. നീ വരുമ്പോള്‍... ......
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment