Friday, November 8, 2013

ഞാനും നീയും അവനും അവളും..



 
"ശലഭാ.. എനിക്ക് ഭയമാകുന്നു.. എതു നിമിഷവും ഞാന്‍ മരണപ്പെടാം.. എന്നെ വിട്ടു മാറി നീ ഒരു നിമിഷം പോലും ഇരിക്കരുതേ.."

"വിവേക് എന്ത് പറ്റി നിനക്ക്?!.. കുറച്ചു ദിവസമായി ഞാന്‍ ശ്രദ്ധിക്കുന്നു.. എന്ത് പറ്റി എന്റെ ചക്കരക്കുട്ടന്?.. എന്ത് തന്നെയായാലും പറയൂ എന്നോട്.. നിന്റെ മാത്രം ശലഭയോട്..

"നീയില്ലാത്ത ഓരോ നിമിഷവും അവന്‍ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു. അവന്റെ പീഡനങ്ങള്‍ക്ക് ഈയിടെ കൂടുതല്‍ ക്രൌര്യത കൈവന്നിരിക്കുന്നു. എനിക്കിനി വയ്യ.. എതു നിമിഷവും ഞാന്‍ അവന്റെ കൈകളാല്‍ കൊല്ലപ്പെടാം.. ശലഭാ.."

"എനിക്ക് പേടിയാവുന്നു വിവേക്.. എന്തൊക്കെയാണ് നീ ഈ പറയുന്നത്?.. വെറുതെ വേണ്ടാത്തത് ഒന്നും ചിന്തിക്കല്ലേ.. ആരാണ് അവന്‍? പറയൂ നിന്നെ ഉപദ്രവിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന നിന്റെ ആ ശത്രു ആരാണ്?.. എന്തിനാണ് അവന്‍ നിന്നെ കൊല്ലാന്‍ ശ്രമിക്കുന്നത്? എന്നോട് പറയെടാ മുത്തേ..."

"ശലഭാ.. അവന്‍ എന്റെ ശത്രുവല്ല.. പക്ഷെ എന്നെ ഒരുപാട് സ്നേഹിക്കുകയും എപ്പോഴും ഒരു നിഴലു പോലെ പിന്തുടര്‍ന്ന് ജീവശ്വാസം പോലെ എന്നില്‍ കുടികൊള്ളുന്നവന്‍. അവന്‍ വെറുക്കുന്നത് നിന്നിലെ അവളെയാണ്. അവളെ നീ കൊല്ലൂ.. കഴുത്തു ഞെരിച്ചു ഞെരിച്ചു കൊല്ലൂ.. അവളാണ് അവന്റെ സമാധാനം കളയുന്നത്. മറ്റുള്ളവരുമായുള്ള അവളുടെ ഇടപഴകലുകളും കൊഞ്ചിക്കുഴയലുകളും അനുതാപച്ചൊരിച്ചിലുകളും എന്തിനു സ്നേഹമസൃണമായി നിന്റെ പഴയ കൂട്ടുകാരെയും ബന്ധുക്കളെ തന്നെയും അവള്‍ ഒന്ന് നോക്കുന്നത് വരെ അവന്‍ വെറുക്കുന്നു. അതെല്ലാം കണ്ടു അവന്റെ സമനില തെറ്റിപ്പോകുന്നു. ഭ്രാന്തമായ ആ വികാരവിക്ഷോഭങ്ങളില്‍ എന്റെ മനസ്സും ശരീരവും ജ്വരം ബാധിച്ചവനെ പോലെ വേപഥു കൊള്ളുന്നു. ഇങ്ങനെ തുടര്‍ന്നാല്‍ താമസിയാതെ അവനെന്നെ കൊല്ലും ശലഭാ.. അതിലും മുമ്പ് നീ അവളെ കൊല്ലൂ.. നിനക്ക് എന്നോട് ഒരു തരിമ്പ്‌ പോലും സ്നേഹം ഉണ്ടെങ്കില്‍... "

"ഓ വിവേക്.. എനിക്ക് മനസ്സിലായി വിവേക്.. അവളെക്കുറിച്ച് ഞാന്‍ നിന്നോട് എല്ലാം വിശദമായി പറഞ്ഞു തന്നിരുന്നതല്ലേ?.. എന്നിട്ടും അവളെ നീ ഇപ്പോഴും സംശയിക്കുന്നുവോ? ഒന്ന് മനസ്സിലാക്കൂ.. അവള്‍ക്കിപ്പോള്‍ നിന്നെക്കാള്‍ വലുതായി ഈ ലോകത്ത് ആരുമില്ല. നീയുണ്ടെങ്കില്‍ മാത്രമേ അവള്‍ക്ക് അസ്ഥിത്വം തന്നെയുള്ളൂ.. അവളുടെ ജീവശ്വാസമാണ് നീ.. 

അവളിലേക്ക്‌ നീ കടന്നു ചെന്ന മാത്രയില്‍ അവളുടെ സുഹൃത്തുക്കളും പഴയ സ്നേഹബന്ധങ്ങളും ഒക്കെ കരിയിലക്കാറ്റു പോലെ അനന്തതയിലേക്ക് പാറിപ്പോയി. ഇപ്പോള്‍ നീ.. നീ മാത്രമാണ് അവളുടെ മനസ്സില്‍.."
"അതെ ശലഭാ.. നീ എന്നോട് എല്ലാം വിശദമായി പറഞ്ഞിരുന്നു.. എനിക്ക് അതൊക്കെ വിശ്വാസവുമാണ്. ഈ ലോകത്തില്‍ മറ്റാരേക്കാളും ഞാന്‍ നിന്നെ സ്നേഹിക്കുന്നു.. വിശ്വസിക്കുന്നു.. പക്ഷെ അവന്‍.. അവളുടെ അസാന്നിദ്ധ്യത്തില്‍ അവന്‍ എന്നെ അനുനിമിഷം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അവന്റെ ക്രൂരമായ ആക്രമണത്തില്‍ എന്റെ മനസ്സില്‍ സംഹാരശേഷിയുള്ള തിരമാലകള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ഒരു നിമിഷം അവള്‍ എന്റെയും നിന്റെയും  അരികില്‍ നിന്നും മാറിയാല്‍ അവന്റെ അട്ടഹാസങ്ങള്‍ എന്റെ ചെവികളെ പ്രകമ്പനം കൊള്ളിക്കുകയായി. അവന്റെ ക്രോദ്ധം ആയിരം കാരമുള്ളുകളായി എന്റെ ഹൃദയത്തില്‍ തുളച്ചു കയറുന്നു. ഇങ്ങനെപ്പോയാല്‍ തീര്‍ച്ചയായും ഒരു ദിവസം ഞാന്‍ മരിക്കും ശലഭാ.. അതിലും നല്ലത് എനിക്ക് വേണ്ടി നീ ഒരു കൊലപാതകിയാവുകയാണ്. നിന്നിലെ അവളെ നീ നിര്‍ദ്ദയം കൊല്ലൂ.. 

എന്തിനാണ് നിനക്ക് അവളുടെ കൂട്ട്?.. നിനക്ക് മാത്രമേ അവളെ സ്പര്‍ശിക്കാന്‍ സാധിക്കൂ.. ഈ ഭൂമുഖത്ത് നിന്നും എന്നെന്നേക്കുമായ് തുടച്ചു നീക്കാനും. എനിക്ക് നീയും നിനക്ക് ഞാനും മാത്രം പോരെ?.."

"വിവേക്.. എന്റെ ജീവനേ.. എന്തിനാ നീ ടെന്‍ഷന്‍ അടിക്കുന്നെ.. ഞാന്‍ നിന്റെ മാത്രം അല്ലേടാ?.. ഒരു കാര്യം നീ മനസ്സിലാക്കുക. അവള്‍ ഇപ്പോള്‍ നിന്നെ മാത്രം ആണ് സ്നേഹിക്കുന്നത്. നിന്നിലെ അവനെ ഞാനും സ്നേഹിക്കുന്നത് പോലെ.. അവന്റെ പ്രവൃത്തികള്‍ ആണ് എന്നെ നിന്നിലേക്ക്‌ അടുപ്പിച്ചത്. അത് പോലുള്ള പവിത്രമായ സ്നേഹവും സംരക്ഷണവും കൊതിക്കാത്ത എതു പെണ്‍കൊടികള്‍ ആണുണ്ടാവുക. നിന്റെ ഉള്ളിലെ ശക്തിയും പ്രഭാകേന്ദ്രവും അവനാണ്. ആ അവനു ഇനിയും മനസ്സിലായില്ലെങ്കില്‍ എന്നിലെ അവളെ ഞാന്‍ കൊല്ലാം.. ഈ കൈകളില്‍ ഇട്ടു കഴുത്തു ഞെരിച്ചു കൊല്ലാം.. അവള്‍ മൂലം എനിക്ക് നിന്നെ നഷ്ടമായിക്കൂടാ.. അതെനിക്ക് ഒരിക്കലും സഹിക്കാനാവില്ല. അവളെക്കാള്‍ എത്രയോ വലുതാണ്‌ എനിക്ക് നീ.. അവന്‍ നിന്നെ കൊല്ലുന്നതിലും മുമ്പ് ഞാന്‍ അവളെ കൊന്നിരിക്കും. തീര്‍ച്ച. ഇനി മുതല്‍ എന്റെ ലോകം നീയും അവനും മാത്രമായിരിക്കും.

"വേണ്ട ശലഭാ.. അവളെ കൊല്ലണ്ടാ.. പക്ഷെ അവന്‍ എന്നെയും നിന്നെയും സ്നേഹിക്കുന്നത് പോലെ നിന്നെയും അവനെയും സ്നേഹിക്കുന്ന അവളോട്‌ നീ ബോദ്ധ്യപ്പെടുത്തണം.. എതു സാഹചര്യത്തിലായാലും ഒരു മാത്ര പോലും അവനെ അവഗണിക്കാതിരിക്കാന്‍. അത് മാത്രം മതിയാകും അവന്റെ മനസ്സില്‍ സദാ ജ്വലിക്കുന്ന അന്ന്യഥാബോധത്തിന്റെ കനലുകള്‍ എരിഞ്ഞടങ്ങാന്‍."

- ജോയ് ഗുരുവായൂര്‍

No comments:

Post a Comment